കോട്ടയം: മുൻഗണനാ റേഷൻ കാർഡുകളുള്ള അനർഹർക്ക് കനത്ത പിഴയീടാക്കുമെന്ന് സർക്കാർ അന്ത്യശാസനം വന്നതോടെ കാർഡ് മാറ്റാൻ അപേക്ഷകരുടെ തിരക്ക്. ഈ മാസം ഇതുവരെ 872 പേർ റേഷൻ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാകാൻ അപേക്ഷ നൽകി. ഇന്നലെ മാത്രം നൂറോളം പേരാണ് കാർഡ് മാറ്റി.
ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് നൽകുന്ന എ.എ.വൈ വിഭാഗത്തിലുണ്ടായിരുന്ന കാർഡുകളും മുൻഗണനയിലേയ്ക്ക് മാറ്റിയവരിലുണ്ട്. മുൻഗണന (പി.എച്ച്.എച്ച്) വിഭാഗത്തിൽ നിന്ന് ഇരുന്നൂറോളം പേരും സംസ്ഥാന സർക്കാർ സബ്‌സിഡി ലഭിക്കുന്ന എൻ.പി.എസ് വിഭാഗത്തിൽ നിന്ന് മുന്നൂറോളം പേരും ഒഴിവായി. അനർഹമായ കാർഡുകൾ 30നുള്ളിൽ മാറ്റണം. ഇല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത പിഴയാണ്. മുൻപും മുൻഗണന പട്ടികയിലെ അനർഹർ സ്വയം ഒഴിയണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും പലരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇപ്പോൾ കടുത്ത നടപടി ഭയന്നാണ് സ്വയം അപേക്ഷ നൽകുന്നത്. മുൻഗണന പട്ടികയിൽ നിന്ന് ആളുകൾ ഒഴിവാകുന്നതിന് അനുസരിച്ച് പട്ടികയ്ക്ക് പുറത്തുള്ള അർഹരായവരെ ഉൾപ്പെടുത്തും.
വൻ പിഴ
എ.എ.വൈ കാർഡുടമകൾക്ക് മാസം 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമാണ്. ഒരു കിലോ അരിക്ക് 64 രൂപ നിരക്കിലാണ് പിഴ. ഗോതമ്പിന് 20, പഞ്ചസാരയ്ക്ക് 20-25 രൂപയും ഈടാക്കും. അരി കിലോയ്ക്ക് 64 രൂപ നിരക്കിൽ കണക്കാക്കിയാൽ ഒരു വർഷത്തേക്ക് ഏകദേശം 23000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.
കാറുള്ളവർ പെടും
സെക്കൻഡ് ഹാൻഡ് കാറുകൾ ബൈക്കിന്റെ വിലയ്ക്ക് ലഭിക്കുമെങ്കിലും കാർ സ്വന്തം പേരിലുണ്ടെങ്കിൽ കാർഡ് മാറ്റണം. കൊവിഡ് മൂലം സാധരണക്കാർ യൂസ്ഡ് കാറുകൾ സ്വന്തമാക്കുകയാണ്. പൊതുഗതാഗതത്തിന്റെ റിസ്ക് മൂലം കൂലിപ്പണിക്കാർ വരെ പണിക്ക് പോകാൻ ഷെയറിട്ട് കാർ വാങ്ങിക്കുന്നുണ്ട്.
കാർഡ് മാറ്റേണ്ടവർ
1000ച.അടിക്ക് മുകളിൽ വീടുള്ളവർ
നാലു ചക്ര വാഹന ഉടമകൾ
ഒരേക്കറിന് മുകളിൽ വസ്തു ഉള്ളവർ
ഈ മാസം ഇതുവരെ ഒഴിവായവർ
872
'' ഒഴിവാകാൻ കാരണം നിരത്തി അപേക്ഷ നൽകുന്നവരുമുണ്ട്. അപേക്ഷ നൽകുന്നവരുടെ സാഹചര്യം കൂടി പരിഗണിച്ചാണ് ഏത് വിഭാഗത്തിലേയ്ക്ക് മാറ്റണമെന്ന് തീരുമാനിക്കുന്നത്''
- ജില്ലാ സപ്ളൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |