ആലപ്പുഴ: വള്ളികുന്നത്ത് ഭർത്തൃ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നവവധുവിന്റെ മൃതദേഹം ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സൈനികനായ വള്ളികുന്നം കടുവിനാൽ ലക്ഷ്മിഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര(19)യെയാണ് ചൊവ്വാഴ്ച രാവിലെ 11.30മണിയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുചിത്രയുടെ കുടുംബ വീടായ കൃഷ്ണപുരം തെക്ക് കൊച്ചുംമുറി സുനിൽ ഭവനത്തിൽ വൈകിട്ട് മൂന്നുമണിയോടെ സംസ്കാരം നടന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെയാണ് ആലപ്പുഴ മെഡിൽക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഉത്തരാഖണ്ഡിൽ ജോലിയുള്ള ഭർത്താവ് വിഷ്ണുവും സൈനികനായ പിതാവ് സുനിലും ഇന്നലെ നാട്ടിൽ എത്തിയിരുന്നു. വിഷ്ണു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി സുചിത്രയ്ക്ക് യാത്രാമൊഴി നൽകി. സുചിത്രയുടെ ബന്ധുക്കളുടെ എതിർപ്പ് ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല. കഴിഞ്ഞ മാർച്ച് 21നായിരുന്നു ഇരുവരുടെയും വിവാഹം.
കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ അമ്മയുടെയും മറ്റു ബന്ധുക്കളുടെയും മൊഴിയെടുത്തു. സുചിത്രയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |