ഒരു യൂറോയിൽ താഴെ വിലയുള്ള വീടുകൾ ഇറ്റലിയിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രധാനമായും ലോകം അറിഞ്ഞത്. ഇതിനുപിന്നാലെ മറ്റൊരു രാജ്യവും ഇതേ മാതൃകയിൽ തകർപ്പൻ ഓഫറുമായി എത്തി. ഒരു യൂറോയല്ല, അതിന്റെ പകുതിയിലും താഴെ മാത്രം തുകയ്ക്ക് അതിമനോഹരമായ പുരാതനമായ വീടുകൾ വിൽക്കുന്നതാണ് പദ്ധതി. യൂറോപ്യൻ യൂണിയന്റെ ഭാഗമായ ക്രൊയേഷ്യയിലാണ് ഇറ്റലി തുടങ്ങിവച്ച ഓഫറിനെ വെല്ലുന്ന മൊഗാ ഓഫറുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ഇതാണ് ഡീൽ...
വടക്കൻ ക്രൊയേഷ്യയിൽ ജനസാന്ദ്രത കുറഞ്ഞ ലെഗ്രാഡ് എന്ന ഗ്രാമത്തിലാണ് വീടുകൾ വില്പനയ്ക്കുള്ളത്. ഒരു കാലത്ത് ക്രൊയേഷ്യയിൽ ഏറ്റവുമധികം ജനങ്ങൾ വസിച്ചിരുന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ ഇപ്പോൾ വളരെ കുറച്ച് ആളുകൾ മാത്രമാണ് വസിക്കുന്നത്. കൂടുതൽ ജനങ്ങളെ ഈ പ്രദേശത്തേയ്ക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടത്തെ ആൾത്താമസമില്ലാത്ത, പഴക്കംചെന്ന വീടുകൾ വിൽക്കാൻ തീരുമാനിച്ചത്. നിലവിൽ വെറും 2250പേർ മാത്രമാണ് ഇവിടെ താമസക്കാരായിട്ടുള്ളത്. അവരിൽ അധികവും 70 വയസിന് മുകളിൽ പ്രായം ചെന്നവരുമാണ്.
പിന്നിട്ടത് പ്രതാപകാലം
ഒരുകാലത്ത് ക്രൊയേഷ്യയിൽ ജനസംഖ്യാഅടിസ്ഥാനത്തിൽ രണ്ടാമത്തെ വലിയ നഗരമായിരുന്നു ലെഗാർഡ്. ഒരു നൂറ്റാണ്ടു മുമ്പ് ഓസ്ട്രോ- ഹംഗേറിയൻ സാമ്രാജ്യം തകർന്നതോടെ പാടങ്ങളും വനവും അതിരിടുന്ന നഗരവും ആർക്കും വേണ്ടാതായി. പുതിയ തലമുറ നഗരം വിട്ട് പുതിയ ഇടങ്ങളിലേക്കു ചേക്കേറിയതോടെ ശൂന്യമായ വീടുകളുടെ കേന്ദ്രമായി ലെഗാർഡ്. ഇതോടെയാണ് ആളുകളെ ആകർഷിക്കാൻ മേയർ ഇവാൻ സബോലിക്കിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി അവതരിപ്പിച്ചത്.
മികച്ച ഓഫർ...
ഇറ്റലിയിലെ വീടുകൾ വില്പന നടത്തിയത് ഒരു യൂറോ അഥവാ 82 രൂപയ്ക്കടുത്തായിരുന്നു. എന്നാൽ ക്രൊയേഷ്യ ഇപ്പോൾ ഇറ്റലിയെ കടത്തിവെട്ടിയിരിക്കുകയാണ്. വെറും ഒരു കുനയ്ക്ക് (ഇറ്റാലിയൻ കറൻസി) ഏകദേശം 11.83 ഇന്ത്യൻ രൂപയ്ക്കാണ് ഓരോവീടും വിൽക്കുന്നത്. ഇത്രയും കുറഞ്ഞ തുകയ്ക്കൊരു വീട് നല്കുമ്പോൾ ഇതിലെ നിബന്ധനകൾ എന്തൊക്കെയെന്നറിയാൻ സാധാരണക്കാർക്കും കൗതുകം തോന്നും.
നിബന്ധനകൾ
ഇത്രയും തുച്ഛമായ നിരക്കിൽ വീട് ലഭിക്കുമ്പോൾ വാങ്ങുന്നവർ തീർച്ചയായും ചില നിബന്ധനകളും പാലിക്കേണ്ടതുണ്ട്. വാങ്ങുന്നവർക്ക് പ്രായം 40 വയസ്സിൽ താഴെയായിരിക്കണം. ക്രൊയേഷ്യൻ പട്ടണമായ ലെഗ്രാഡിൽ കുറഞ്ഞത് 15 വർഷമെങ്കിലും താമസിക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരിക്കണം.
17വീടുകൾക്ക് ആളായി
ഒഴിഞ്ഞുകിടന്ന 19 വീടുകളാണ് വിൽപ്പനയ്ക്കു വച്ചിരുന്നത്. ഇതിൽ 17 വീടുകൾക്കും ആവശ്യക്കാരായി. മെച്ചപ്പെട്ട സൗകര്യങ്ങളില്ലാത്ത ഈ വീടുകളുടെ ജനലുകളും വാതിലുകളുമൊക്കെ കാലക്രമേണ നശിച്ചവയാണ്. പെയിന്റടിക്കാത്ത നരച്ച ചുമരുകളുള്ള ഈ കെട്ടിടങ്ങൾ വാങ്ങാൻ റഷ്യ, ഉക്രെയ്ൻ, തുർക്കി, അർജന്റീന, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വീടുകൾക്ക് അറ്റകുറ്റപ്പണികൾ അനിവാര്യമായതിനാൽ, നവീകരണത്തിനായി 25,000 കുന വരെ ധനസഹായം നൽകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |