കോട്ടയം: കൊവിഡ് സാഹചര്യത്തിൽ തീവ്ര മാനസിക സമ്മർദ്ദം നേരിടുന്നവരെ ചേർത്തുപിടിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന 'ഒറ്റയ്ക്കല്ല കൂടെയുണ്ട്' പദ്ധതി വിജയം. കഴിഞ്ഞ ആഴ്ചയാണ് പദ്ധതി ആരംഭിച്ചത്.
മാനസിക പിന്തുണ ആവശ്യമുള്ള അയ്യായിരത്തോളം പേരുടെ വിവരങ്ങൾ പ്രാദേശിക സമിതികൾ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതിൽ ലഘുവായ മാനസിക സമ്മർദ്ദം നേരിട്ടിരുന്ന 3468 പേർക്ക് പ്രൊഫഷണൽ സോഷ്യൽ വർക്കർമാരും സോഷ്യൽ വർക്ക് ബിരുദാന്തര ബിരുദ വിദ്യാർത്ഥികളും ആവശ്യമായ പിന്തുണ ലഭ്യമാക്കി. പദ്ധതിയുടെ ഭാഗമായി മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് കൗൺസലിംഗ് ലഭ്യമാക്കാൻ സോഷ്യൽ വർക്ക് അദ്ധ്യാപകരും സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടെ അൻപതു പേരെ നേരത്തെ നിയോഗിച്ചിരുന്നു. മഹാത്മഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസിലെ മനഃശാസ്ത്ര ഗവേഷണ വിദ്യാർത്ഥികളും എം.ഫിൽ വിദ്യാർത്ഥികളും ഉൾപ്പെടെ അൻപതോളം പേർ ഉടൻ കൗൺസലിംഗ് സേവനത്തിൽ പങ്കുചേരും.
ആവശ്യമെങ്കിൽ ചികിത്സയും
ലഘുവായ മാനസിക പ്രശ്‌നങ്ങളുള്ളവർക്ക് പരിശീലനം നേടിയ പ്രൊഫഷണൽ സോഷ്യൽ വർക്കർമാരും സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും പിന്തുണ ഉറപ്പാക്കും. തീവ്ര വൈകാരിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കാണ് വിദഗ്ധർ കൗൺസലിംഗ് നൽകുക. അതി വിദഗ്ധരുടെ സേവനം ആവശ്യമെന്നു കണ്ടെത്തുന്നവരെ ജനറൽ, താലൂക്ക് ആശുപത്രികളിലെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ഡോക്ടർമാർക്ക് റഫർ ചെയ്യും.
കൗൺസലിംഗ് ഇവർക്ക്
കൊവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾ, ചികിത്സയ്ക്ക് വിധേയരായവർ, സമൂഹികവും മാനസികവുമായ ഒറ്റപ്പെടൽ നേരിടുന്നവർ, തൊഴിൽ നഷ്ടപ്പെട്ടവർ, സമയം ഫലപ്രദമായി ചെലവഴിക്കാൻ കഴിയാത്ത കുട്ടികൾ, കുടുംബ പ്രശ്‌നങ്ങളുള്ളവർ
ഇതുവരെ കൗൺസലിംഗ് തേടിയത് 332 പേർ
'' കൊവിഡ് മരണങ്ങൾ, രോഗബാധ, ആശുപത്രിവാസം, സമ്പർക്ക വിലക്ക്, രോഗപ്രതിരോധ നിയന്ത്രണങ്ങൾ എന്നിവ പലർക്കും മാനസിക സമ്മർദ്ദത്തിന് കാരണമാകും. ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് ആശാ പ്രവർത്തകർ അങ്കണവാടി പ്രവർത്തകർ എന്നിവരുടെ സജീവ പങ്കാളിത്തം വേണം''
എം.അഞ്ജന, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |