വടക്കാഞ്ചേരി: മുള്ളൂർക്കര വാക്കോട് വളവിൽ സ്‌ഫോടനം നടന്ന കരിങ്കൽ ക്വാറിയിൽ ഐ.ബി സംഘം പരിശോധന നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പൊലീസ് റിപ്പോർട്ടുകളും അന്വേഷണ സംഘം പരിശോധിച്ചു. സമീപത്തെ വീടുകളിൽ നിന്നും സംഘം വിവരം ശേഖരിച്ചു. പ്രദേശത്ത് തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യമുണ്ടെന്ന് ബി.ജെ.പി.യും ഹിന്ദു ഐക്യവേദിയും ആരോപിച്ചിരുന്നു. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് പരാതിയും അയച്ചിരുന്നു. ക്വാറിയിൽ പൊട്ടിത്തെറിച്ചത് തീവ്ര ശേഷിയുള്ള വസ്തുക്കളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എക്‌സ്പ്‌ളോസീവ് വിഭാഗം പ്രദേശത്തെ സാമ്പിളുകൾ ശേഖരിച്ച് ഇതിനകം ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ക്വാറിയിലുണ്ടായ വൻ സ്‌ഫോടനത്തിൽ ഉടമകളിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിമരുന്ന് നിർവീര്യമാക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ചെന്നാണ് പരിക്കേറ്റവരുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |