ലോഹിതദാസ് ഒാർമ്മയായിട്ട് ഇന്ന് പന്ത്രണ്ട് വർഷം
സാധാരണ മനുഷ്യരുടെ സന്തോഷങ്ങളും സങ്കടങ്ങളും സംഘർഷങ്ങളും സിനിമകളിൽ നിറച്ച തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് ഒാർമ്മയായിട്ട് ഇന്ന് പന്ത്രണ്ട് വർഷം തികയുന്നു.
കഥാകാരൻ മൺമറഞ്ഞ് പോയെങ്കിലും അദ്ദേഹം സൃഷ്ടിച്ച ജീവസ്സുറ്റ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മലയാള സിനിമയുള്ളിടത്തോളംകാലം ചിരസ്മരണീയമായി നിലനിൽക്കും.
നാടകത്തിന്റെ തട്ടകത്തിൽ നിന്നാണ് ലോഹിതദാസിന്റെ വരവ്. തിലകന്റെ ശുപാർശയിൽ മമ്മൂട്ടിയോട് കഥ പറയാൻ വന്ന ലോഹിതദാസിനെ സഹപ്രവർത്തകരിൽ പലരും ഒാർമ്മിക്കുന്നുണ്ട്.
മമ്മൂട്ടി അഭിനയിക്കുന്ന ഏതോ സിനിമയുടെ ലൊക്കേഷനിൽ തനിയാവർത്തനത്തിന്റെ കഥ ലോഹി പറഞ്ഞ് തുടങ്ങിയത് നിന്നുകൊണ്ടാണ്. കഥ കേട്ട് തുടങ്ങി നിമിഷങ്ങൾക്കകം മമ്മൂട്ടിയുടെ ശബ്ദമുയർന്നു.
``ഇവിടെയാരുമില്ലേ ഇദ്ദേഹത്തിന് ഒരു കസേരയിട്ടുകൊടുക്കാൻ.?
അടുത്തനിമിഷം കസേര വന്നു. ലോഹിതദാസ് ഇരുന്നു. അന്ന് മമ്മൂട്ടി വലിച്ചിട്ടുകൊടുത്ത കസേരയിലേക്ക് കയറിരുന്ന ലോഹിതദാസ് പിന്നീട് മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ നിരയിലാണ് സ്വന്തം കസേര സ്വന്തമാക്കിയത്.
സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം സമൂഹം ഭ്രാന്തനാക്കി മാറ്റിയ ഒരു മനുഷ്യന്റെ ദുരന്തമാണ് പറഞ്ഞത്. തനിയാവർത്തനം മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്നു. തനിയാവർത്തനത്തിലെ ബാലൻ മാഷ് മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായും.
പറഞ്ഞ് കേട്ടിട്ടുണ്ട്, കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങൾ തന്നിലേക്ക് ആവാഹിക്കുന്ന കഥാകൃത്താണ് ലോഹിതദാസെന്ന്. കിരീടത്തിലെ സേതുമാധവനായും കീരിക്കാടനായും ഒരേ സമയം മനസുകൊണ്ട് മാറിമാറി ചിന്തിക്കുമ്പോൾ എഴുതുമ്പോൾ മനസിന്റെ പിടിവിട്ടുപോകുന്ന കടുത്ത പനിയും അസ്വസ്ഥതകളും പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന അവസ്ഥവരെ ലോഹിതദാസെന്ന മഹാനായ എഴുത്തുകാരൻ അഭിമുഖീരിച്ചിട്ടുണ്ട്.''
വിചാരണ, എഴുതാപ്പുറങ്ങൾ, ദശരഥം, മൃഗയ, ഹിസ് ഹൈനസ് അബ്ദുള്ള, സസ്‌നേഹം, ഭരതം, അമരം, ആധാരം, കമലദളം, വാത്സല്യം, വെങ്കലം, പാഥേയം, കൗരവർ, ചെങ്കോൽ, തൂവൽക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ.... ലോഹിതദാസ് സ്പർശംകൊണ്ട് എക്കാലവും മലയാളിയുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന എത്രയെത്ര ചിത്രങ്ങൾ.
ഭൂതക്കണ്ണാടിയിലൂടെ സംവിധായകനായ ലോഹിതദാസ് കന്മദവും കസ്തൂരിമാനുമുൾപ്പെടെ ഒരു ഡസനോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭൂതക്കണ്ണാടിയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ ലോഹിതദാസിനെ തേടി ആറുതവണ സംസ്ഥാന പുരസ്കാരങ്ങളുമെത്തി. കസ്തൂരിമാനിന്റെ തമിഴ് റീമേക്കിന് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു.
ഹൃദയത്തിൽ തൊടുന്ന കഥകളും സിനിമകളും ബാക്കിവച്ച് 2009 ജൂൺ 28 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ലോഹിതദാസിന്റെ മരണം.
1955 മേയ് മാസത്തിൽ ചാലക്കുടിയിൽ കരുണാകരന്റെയും മായിയമ്മയുടെയും
മകനായാണ് ലോഹിതദാസിന്റെ ജനനം. എറണാകുളം മഹാരാജാസിലായിരുന്നു കോളേജ് വിദ്യാഭ്യാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |