SignIn
Kerala Kaumudi Online
Friday, 26 April 2024 4.51 PM IST

സർപ്പോദ്യാനത്തിൽ പുതിയ അതിഥികളും

monkey
സ്നേക്ക് പാർക്കിൽ കുട്ടിക്കുരങ്ങിനോടൊപ്പം കുരങ്ങിൻ കൂട്ടം

പറശ്ശിനിക്കടവ്: കൊവിഡ് മഹാമാരി കാരണം പതിനഞ്ച് മാസങ്ങളോളം കാടിന്റെ ശാന്തതയിലായിരുന്ന പറശ്ശിനിക്കടവ് സർപ്പോദ്യാനം ഇന്ന് തുറക്കുന്നു. പീലി വിടർത്തിയാടുന്ന മയിലുകളും കുട്ടിക്കുരങ്ങിന്റെ പിറവിയോടെ ആഹ്ലാദ തിമിർപ്പിലായ കുരങ്ങുകളുടെ കൂടാരവുമൊക്കെയായി കാഴ്ചക്കാർക്ക് കൗതുകമുണ്ടാക്കുന്ന അനുഭവം ഉറപ്പാണെന്ന് ജീവനക്കാർ പറഞ്ഞു.

ശംഖുവരയൻ, ആമ, മുള്ളൻപന്നി, നീർക്കോലി എന്നിവയുടെ കുഞ്ഞുങ്ങളും കാഴ്ചക്കാരെ കാത്തുകിടക്കുകയാണ്. വർഷത്തിലൊരിക്കൽ മുട്ടയിടുന്ന രാജവെമ്പാല ഇപ്പോൾ പ്രത്യേക കൂട്ടിലാണുള്ളത്.

മൂന്ന് ഏക്കറോളം പരന്നു കിടക്കുന്ന സർപ്പോദ്യാനം ഈ കൊവിഡ് കാലത്ത് ശാന്തതയിലാണ്ടിരുന്നു. ആൾ പെരുമാറ്റം ഇല്ലാത്തതു കൊണ്ടു തന്നെ സ്നേക്ക് പാർക്കിന്റെ ചരിത്രത്തിൽ ആദ്യമായി പ്രസവിച്ചും മുട്ടയിട്ടും കൊവിഡ് കാലം പ്രജനന കാലമാക്കുകയായിരുന്നു ജീവിവർഗങ്ങളധികവും. കൊവിഡിന്റെ ഒന്നാം തരംഗത്തോടെ 2020 മാർച്ച് ഇരുപതിനാണ് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ പ്രവേശനം നിരോധിച്ചത്. മുൻ വർഷങ്ങളിൽ ഏകദേശം അഞ്ച് ലക്ഷത്തോളം പേർ സന്ദർശകരായി പാർക്കിൽ എത്തിയെന്നാണ് കണക്ക്.

വൻമരങ്ങളും വ്യത്യസ്തമായ സസ്യങ്ങളും നിറഞ്ഞ പാർക്ക് സന്ദർശകരില്ലാത്തതു കാരണം നിരവധി പക്ഷികളുടെ ഇഷ്ട കേന്ദ്രമായി മാറിയിട്ടുണ്ട്. പാർക്കിലെ ജീവജാലങ്ങൾക്ക് ഭക്ഷണമായി ദിവസേന ഇറച്ചി, പച്ചക്കറികൾ, മത്സ്യം, പാൽ, പഴം, മുട്ട എന്നിവയാണ് നൽകി വരുന്നത്. പാമ്പുകൾക്ക് ആഴ്ചയിൽ ഒരു തവണ ഇര നൽകിയാൽ മതിയെങ്കിലും മറ്റുള്ളവയ്ക്ക് രണ്ടു നേരമായി നൽകണം.

കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പാർക്ക് ഇന്നു മുതൽ തുറന്ന് പ്രവർത്തിക്കുന്നത്. മുതിർന്ന പൗരൻമാരും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും പാർക്കിൽ വരാതിരിക്കുക. കേന്ദ്ര വന വന്യ ജീവി വകുപ്പിൻെറയും സെൻട്രൽ സൂ അതോറിട്ടിയുടെയും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പാർക്ക് പ്രവർത്തിക്കുന്നത്. പതിനഞ്ച് മാസത്തോളം സന്ദർശകർ ഇല്ലായിരുന്നിട്ടും ഇരുന്നൂറിലധികം വരുന്ന ജീവജാലങ്ങളുടെ ഭക്ഷണവും സംരക്ഷണവും ഭംഗിയായി നിർവ്വഹിക്കുവാൻ സാധിച്ചു. ജീവജാലങ്ങളുടെ ഭക്ഷണം സംരക്ഷണം എന്നിവക്കായി ദിവസേന അമ്പതിനായിരം രൂപയിലധികം വേണ്ടിവരുന്ന ഈ സാഹചര്യത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിലാണ് പാർക്ക് നടത്തുന്നത്.

പ്രൊഫ. ഇ. കുഞ്ഞിരാമൻ

ഡയറക്ടർ,പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PARK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.