സുൽത്താൻ ബത്തേരി: നനയാതെ കിടക്കാൻ ഞങ്ങക്ക് ഒരു വലിയ ഷീറ്റെങ്കിലും മേടിച്ചുതരാൻ പറ. വലിയ കാര്യങ്ങളൊന്നും ചോദിക്കുന്നില്ലല്ലോ. ഒരു ഷീറ്റ് മാത്രമല്ലേ...
തീരാത്ത ഗതികേടിൽ പൂളക്കുണ്ട് നല്ലൂർ പണിയ കോളനിയിലെ മോക്രനും ഭാര്യ ചെറിച്ചിയും ആരെ പഴിക്കുമെന്നറിയാതെ പറയുകയാണ്.
മൂന്നര പതിറ്റാണ്ട് മുമ്പ് പണിത വീടാണ് ഇവരുടേത്. കാലപ്പഴക്കത്തിൽ വീടിന്റെ മേൽക്കൂരയിലെ പട്ടികയും കഴുക്കോലുമെല്ലാം ദ്രവിച്ചും ചിതലെടുത്തും ഓടുകൾ സ്ഥാനം തെറ്റിയ നിലയിലായി. മഴ പെയ്താൽ പിന്നെ ആകെ ചോർന്നൊലിക്കും. അതിനിടയ്ക്ക് ഒരു പ്ലാസ്റ്റിക് ഷീറ്റ് കിട്ടിയത് ഒരു ഭാഗത്ത് വിരിച്ചിട്ടിരിക്കുകയാണ്. മഴവെള്ളം ഇറങ്ങി ഭിത്തി വിണ്ടു കീറിയ അവസ്ഥയിലായി. ഏതു സമയവും വീട് നിലം പൊത്തിയേക്കാമെന്ന പേടിയിലാണ് ഓരോ ദിവസവും ഈ വീട്ടുകാർ തള്ളി നീക്കുന്നത്.
മാനത്ത് മേഘങ്ങൾ ഇരുണ്ടുകൂടാൻ തുടങ്ങുമ്പോഴേക്കും ഈ വൃദ്ധ ദമ്പതികളുടെ മനവും ഇരുളിലാഴും. കാലവർഷത്തിന്റെ വരവോടെ തുടങ്ങിയ മഴ ഇടയ്ക്കു വെച്ചു നിന്നപ്പോൾ ഇവർ ആശ്വസിക്കുകയായിരുന്നു. എല്ലാവരുടെയും കൃഷിപ്പണി മുടങ്ങുമല്ലോ എന്നു വിചാരിക്കുമ്പോൾ മഴയെ ശപിക്കാനും കഴിയുന്നില്ല. ആരെ മുന്നിൽ കണ്ടാലും പിന്നെ ഇതേ പറയാനുള്ളൂ... ഞങ്ങക്ക് ഒരു ഷീറ്റ് വാങ്ങിത്തരാൻ പറ...
മോക്രന് കിട്ടുന്ന പെൻഷൻ മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. ഈ തുക നിത്യച്ചെലവിന് തന്നെ തികയില്ല. ഇതിനിടയ്ക്ക് എങ്ങനെ ഷീര് വാങ്ങാൻ ?.
പഞ്ചായത്തോ, സുമനസുകളോ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ വൃദ്ധദമ്പതികൾ. ഒന്നുകിൽ, ഒരു വീട് വെച്ചുകിട്ടണം. അതല്ലെങ്കിൽ ഒരു ഷീറ്റെങ്കിലും...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |