കണ്ണൂർ: ശുദ്ധജല മത്സ്യങ്ങളെ വംശനാശത്തിലേക്ക് തള്ളിവിടുന്ന അപൂർവ്വ ഇനം പരാദങ്ങളെ കണ്ടെത്തി. ടെട്രാക്കോട്ടൈൽ വയനാടെൻസിസ് എന്ന് പേരിട്ടിരിക്കുന്ന പരാദങ്ങൾ വളരുന്നതോടെ ശുദ്ധജല മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകരുമെന്നും കണ്ണൂർ സർവകലാശാല ജന്തുശാസ്ത്രവിഭാഗം നടത്തിയ പഠനത്തിൽ സ്ഥിരീകരിക്കുന്നു.
ഈ പരാദങ്ങൾ മത്സ്യങ്ങളുടെ ആന്തരാവയവങ്ങളിൽ ജീവിക്കുകയും അണ്ഡാശയത്തെ പൂർണ്ണമായും നശിപ്പിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ണൂർ സർവകലാശാല ജന്തുശാസ്ത്ര വിഭാഗം തലവൻ പ്രൊഫ. പി. കെ പ്രസാദന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ഗവേഷക വിദ്യാർത്ഥിനി പി.ജെ. ജിതില അഡ്ജംക്ട് ഫാക്കൽട്ടി ആയിരുന്ന ഡോ. എ.ആർ. സുധാ ദേവി സ്‌പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ടോ എസ്പനോൾ ഓഷ്യാനോഗ്രാഫിയിലെ ശാസ്ത്രജ്ഞനായ ഡോ. പി. അബാഉൺസ എന്നിവരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 2017 മാർച്ച് മുതൽ 2018 ഫെബ്രുവരി വരെയായിരുന്നു ഇവരുടെ നിരീക്ഷണം.
പരാദങ്ങൾ അവയുടെ ഹോസ്റ്റുകളുടെ പ്രത്യുത്പാദന പ്രക്രിയയെ പൂർണമായോ ഭാഗികമായോ തകരാറിലാക്കുന്ന പ്രതിഭാസത്തെ പരാദ ഷണ്ഠീകരണം എന്നാണ് വിളിക്കുന്നത്. ശുദ്ധജല മത്സ്യമായ അപ്ലോക്കീലസ് ലീനിയാറ്റസിൽ രണ്ട് വർഷം നടത്തിയ പഠനത്തിൽ മത്സ്യത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള അണ്ഠകോശങ്ങളെയും പൂർണ്ണമായും നശിപ്പിക്കുന്നതായി കണ്ടെത്തി.
ഇത്തരം പരാദങ്ങൾ ഭക്ഷ്യ ശൃംഖലയിലെ കണ്ണികളായ മൂന്നോ നാലോ ജീവികളിലായാണ് ജീവിത ചക്രം പൂർത്തിയാക്കുന്നത്. മത്സ്യങ്ങളിൽ കണ്ണിലും തലച്ചോറിലും ഹൃദയത്തിലും വായയുടെ ഉൾഭാഗത്തും ഒക്കെയാണ് ഇവയെ കണ്ടെത്തിയത്. പരാദത്തിന്റെ ഒരു വളർച്ചാ ഘട്ടമായ മെറ്റാസർക്കേറിയ ലാർവ ശുദ്ധജലമത്സ്യങ്ങളുടെ പ്രത്യുത്പാദന പ്രക്രിയയെ എങ്ങനെയാണ് ബാധിക്കുന്നതെന്നാണ് ഗവേഷകസംഘം പഠനവിധേയമാക്കിയത്. സംഘത്തിന്റെ കണ്ടെത്തൽ ജാപ്പനീസ് സൊസൈറ്റി ഫോർ പാരസിറ്റോളജിക്ക് വേണ്ടി അന്തർദേശീയ പ്രസാധകരായ എൽസേവിയർ പ്രസിദ്ധീകരിക്കുന്ന പാരസിറ്റോളജി ഇന്റർനാഷണൽ എന്ന ജേർണലിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
പരാദങ്ങൾ മത്സ്യങ്ങളുടെ പ്രത്യുത്പാദന പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നതു കൊണ്ട് അവയുടെ വംശനാശം പോലും സംഭവിച്ചേക്കാം. പരാദഷണ്ഠീകരണം ചെമ്മീനുകളിലും ഞണ്ടുകളിലും കക്കകളിലും കണ്ടുവരാറുണ്ടെങ്കിലും മത്സ്യങ്ങളിൽ അപൂർവ്വമായേ കാണാറുള്ളൂ.
പ്രൊഫ. പി കെ പ്രസാദൻ, ജന്തുശാസ്ത്ര വിഭാഗം തലവൻ, കണ്ണൂർ സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |