ശ്രീനഗർ: ജമ്മുകാശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാലിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയെയും മകളെയും ഭീകരർ വീട്ടിൽക്കയറി വെടിവച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദ്, ഭാര്യ രാജബീഗം, മകൾ റാഫിയ എന്നിവരാണ് മരിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരിൽ ഒരാൾ വിദേശിയാണ്. ഇവർ ജെയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ടവരാണെന്ന് സൂചനയുണ്ട്.ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ശ്രീനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫയാസും ഭാര്യയും മരിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി അനന്തനാഗിലെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്.ഫയാസിനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് ഭാര്യയ്ക്കും മകൾക്കും വെടിയേറ്റത്.
പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കിയെന്ന് സേനാവക്താവ് അറിയിച്ചു.
കാശ്മീർ ഐ.ജി വിജയ് കുമാർ ഫയാസിന്റെ വീട് സന്ദർശിച്ചു.ജമ്മുകാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, പി.ഡി.പി നേതാവ് മെഹബൂബാ മുഫ്തി തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു.
ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഭീകരർ നടത്തിയ ആദ്യ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം.ശ്രീനഗറിലെ നൗഗം മേഖലയിൽ ചൊവ്വാഴ്ച പർവേസ് അഹമ്മദ് ധർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ അജ്ഞാതരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു.കഴിഞ്ഞമാസം ജാവേദ് അഹമ്മദ് എന്ന പൊലീസുകാരനും ഭീകരരുടെ വെടിയേറ്റ് ജീവൻ നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |