കൊച്ചി: ആധുനിക യുദ്ധതന്ത്രത്തിൽ ഡ്രോണുകൾ നിർണായകമായി മാറുന്ന കാലമാണ് വരുന്നത്. പരമ്പരാഗത യുദ്ധരീതികൾ ഇവ അപ്രസക്തമാക്കുന്നു. സിറിയയിലും ലിബിയയിലും അടുത്തകാലത്ത് ഡ്രോണുകൾ ഉപയോഗിച്ച് എങ്ങനെ യുദ്ധത്തിന്റെ ഗതിതന്നെ മാറ്റാം എന്ന് നമ്മൾ കണ്ടു.
ഇന്ത്യയെപ്പോലെ സുരക്ഷാവെല്ലുവിളികൾ നേരിടുന്ന രാജ്യത്തിന്റെ പ്രതിരോധ തന്ത്രങ്ങൾ തന്നെ മാറ്റിയെഴുതേണ്ട സ്ഥിതിയാണിപ്പോൾ.
റഡാർ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളെ നിഷ്പ്രഭമാക്കാനും ഡ്രോണുകൾക്ക് കഴിയും.
കൂട്ടമായി വരുന്ന ഡ്രോണുകളെ പ്രതിരോധിക്കാനുള്ള കൗണ്ടർ ടെക്നോളജി വികസിച്ചുവരുന്നതേയുള്ളൂ. താഴ്ന്ന് പറക്കുന്നതിനാലും ശബ്ദവും വലിപ്പവും വളരെ കുറവായതിനാലും ആകാശത്ത് കണ്ടുപിടിക്കാൻ ഒട്ടും എളുപ്പമല്ല. ലേസർ സാങ്കേതിക വിദ്യകൊണ്ടും ഇസ്രയേൽ പോലുള്ള രാജ്യങ്ങൾ വികസിപ്പിച്ച ടെക്‌നോളജി കൊണ്ടുമാണ് എതിരിടാനാവുക. ഇനി ഇന്ത്യയുടെ വിപുലമായ പ്രതിരോധ കേന്ദ്രങ്ങളിലെല്ലാം ഈ സാങ്കേതികവിദ്യ കൂടി എത്രയുംവേഗം സ്ഥാപിക്കേണ്ട സ്ഥിതിയായി.
ചാവേർ സംഘങ്ങളെ നേരിടുന്നതിനെ കേന്ദ്രീകരിച്ചുള്ള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്തുള്ളത്. ഡ്രോണുകളുടെ രംഗപ്രവേശത്തോടെ അത് അപ്പാടെ മാറ്റിയെഴുതണം.
ആയിരം കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഡ്രോണുകളുണ്ട്. അകലെയിരുന്ന് അത് നിയന്ത്രിക്കുന്നവർക്ക് അതിസൂക്ഷ്മമായി കാമറയിലൂടെ ദൃശ്യങ്ങൾ നേരിൽക്കണ്ട് ലക്ഷ്യം ഭേദിക്കാനാകും. വഹിക്കുന്ന സ്ഫോടകവസ്തുക്കളുടെ ശേഷിക്കനുസരിച്ച് നാശമുണ്ടാക്കാം. നൈറ്റ് വിഷൻ കാമറകളും സെൻസറുകളും ഉപയോഗിച്ച് രാവുകളിലും കണ്ണുവെട്ടിച്ച് ആക്രമണവും ചാരനിരീക്ഷണങ്ങളും നടത്താം.
ഭീകരർ സാധാരണ ഡ്രോണുകൾ തിരികെ പറപ്പിക്കില്ല. സ്വരക്ഷയ്ക്കായി ആയുധങ്ങൾക്കൊപ്പം അവ ഉപേക്ഷിക്കുകയാണ് സാദ്ധ്യത, അതാണ് ജമ്മുവിൽ കണ്ടത്.
കമ്മഡോർ എം.ആർ.അജയകുമാർ (റിട്ട.)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |