ഹരിപ്പാട്: മിനിട്ടുകളുടെ വ്യത്യാസത്തിൽ വൃദ്ധന് രണ്ടു ഡോസ് കൊവിഡ് വാക്സിൻ കുത്തിവച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഭാര്യ പരാതി നൽകി.
തിങ്കളാഴ്ച കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇടയിലപ്പറമ്പിൽ വീട്ടിൽ ഭാസ്കരൻ (65), ഭാര്യ പൊന്നമ്മ എന്നിവർ രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയപ്പോൾ അധികൃതരുടെ വീഴ്ച മൂലം രണ്ടു ഡോസ് കൊവിഷീൽഡ് വാക്സിനെടുത്തതായാണ് പരാതി.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഭാസ്ക്കരൻ ഒന്നാമത്തെ കൗണ്ടറിൽ എത്തി വാക്സിൻ സ്വീകരിച്ചു. അതിന് ശേഷം അര മണിക്കൂർ വിശ്രമം നിർദ്ദേശിച്ചു. കസേരയിലിരുന്ന ഭാസ്കരനെ രണ്ടാമത്തെ കൗണ്ടറിലെ ഉദ്യോഗസ്ഥരെത്തി വിളിച്ചുകൊണ്ടു പോയി വീണ്ടും വാക്സിൻ കുത്തിവയ്ക്കുകയായിരുന്നു.
ആധാർ പരിശോധിക്കാതെയാണ് വാക്സിൻ എടുത്തതെന്ന് പൊന്നമ്മ പറഞ്ഞു. രണ്ട് ഡോസുകൾ ഒരുമിച്ച് നൽകിയതിനെത്തുടർന്ന് മൂത്രതടസ്സം, ഉയർന്ന രക്ത സമ്മർദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
'രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചയാൾ പൂർണ്ണ ആരോഗ്യവാനാണ്. അന്ന് 170പേർക്ക് വാക്സിൻ നൽകേണ്ടതിനാൽ രണ്ട് ഗ്രൂപ്പുകളാക്കി. ആദ്യഗ്രൂപ്പിൽ കുത്തിവയ്പ് എടുത്ത ശേഷം നിരീക്ഷണ ഹാളിൽ ഇരിക്കാൻ പറഞ്ഞയാൾ അടുത്ത ഗ്രൂപ്പിലെ വെയിറ്റിംഗ് ഹാളിൽ എത്തി വീണ്ടും വാക്സിൻ എടുക്കുകയായിരുന്നു. തുടർന്ന് 48മണിക്കൂർ നിരീക്ഷണത്തിലാക്കി. ആരോഗ്യപരമായ യാതൊരു പ്രശ്നവും നിലവിൽ ഇല്ല".
- ജില്ലാ മെഡിക്കൽ ഓഫീസർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |