ദുബായ് : ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ യിൽ എംബസി തുറന്ന് ഇസ്രയേൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇയിലെത്തിയ ഇസ്രയേൽ വിദേശകാര്യ മന്ത്രി യയ്ർ ലാപിദാണ് അബുദാബിയിലെ ഇസ്രയേൽ എംബസി ഉദ്ഘാടനം ചെയ്തത്. അറബ് രാജ്യങ്ങളിലൊന്നിൽ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ലാപിദ് യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ജെറുസലേമിൽ ഇസ്രയേൽ - പാലസ്തീൻ സംഘർഷം നിലനിൽക്കുന്നതിനിടയിലാണ് ലാപിദിന്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
ജെറുസലേമില്‍ നിന്ന് പാലസ്തീന്‍ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ യു.എ.ഇ അപലപിച്ചിരുന്നു. ഗാസയിൽ നടന്ന സംഘർഷത്തിന്റെ പേരിൽ ഇസ്രയേൽ - യു.എ.ഇ ബന്ധത്തിൽ വിള്ളലുണ്ടാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഗാസ സംഘർഷത്തിന് ശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നാണ് ലാപിദിന്റെ സന്ദർശനം സൂചിപ്പിക്കുന്നത്. ഇസ്രയേലുമായുള്ള ബന്ധം തുടരുന്നതോടൊപ്പം പാലസ്തീനികളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയെന്ന നിലപാടാണ് യു.എ.ഇ സ്വീകരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇയും ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് കരാറുകളിൽ ഒപ്പു വച്ചിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും നിരവധി വാണിജ്യ , പ്രതിരോധ കരാറുകളിൽ ഏർപ്പെട്ടേക്കുമെന്നാണ് സൂചന. ആരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രതിരോധം, ടൂറിസം തുടങ്ങിയ പല പ്രധാന മേഖലകളിലും ഇരുരാജ്യങ്ങളും തമ്മില്‍ ഇതിനകം കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |