അവശേഷിക്കുന്നത് 5000ൽ താഴെ ഡോസ്
കൊല്ലം: ജില്ലയിൽ വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ ഞായറാഴ്ച എത്തിയ 26,000 ഡോസുകളിൽ ഇന്നലെ വാക്സിനേഷൻ പൂർത്തിയായപ്പോൾ അയ്യായിരത്തിൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്. ഇന്നലെ പുതിയ സ്റ്റോക്ക് എത്തിയതുമില്ല. ഇന്ന് പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ ജില്ലയിൽ വാക്സിനേഷൻ സ്തംഭിക്കുന്ന അവസ്ഥയാണ്.
സ്പോട്ട് രജിസ്ട്രേഷൻ നിറുത്തിവച്ചതോടെ ഫസ്റ്റ് ഡോസുകാർക്ക് മാത്രമാണ് നിലവിൽ ഓൺലൈൻ രജിസ്ട്രേഷനിൽ സ്ലോട്ട് ലഭിക്കുന്നത്. കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും രണ്ടാം ഡോസിനുള്ള സമയപരിധി കഴിഞ്ഞവർ ദിവസങ്ങളോളം ശ്രമിച്ചിട്ടും സ്ലോട്ട് ലഭിക്കാത്ത അവസ്ഥയുണ്ട്.
84 ദിവസമാണ് കൊവിഷീൽഡിന്റെ രണ്ടാം ഡോസിനുള്ള സമയപരിധിയായി നേരത്തെ നിശ്ചയിച്ചിരുന്നത്. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ 112 ദിവസത്തിനുള്ളിൽ എടുത്താൽ മതിയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട്. കൊവാക്സിൻ ആദ്യ ഡോസെടുത്ത് രണ്ട് മാസത്തോളമായവരും കൊവിഷീൽഡ് എടുത്ത് മൂന്ന് മാസം കഴിഞ്ഞ ആയിരങ്ങളും സെക്കൻഡ് ഡോസ് കിട്ടാതെ ആശങ്കയിലാണ്.
സ്മാർട്ട് ഫോണില്ലാത്തവർക്ക് വാക്സിനില്ല !
സ്പോട്ട് രജിസ്ട്രേഷൻ നിറുത്തിവച്ചതോടെ സ്മാർട്ട് ഫോണില്ലാത്തവർ വാക്സിന് രജിസ്റ്റർ ചെയ്യാനാകാതെ വലയുകയാണ്. പലപ്പോഴും അഞ്ച് മണിക്ക് ശേഷമാണ് രജിസ്റ്രർ ചെയ്യാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ ഫോണില്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കാനും കഴിയുന്നില്ല.
സമയപരിധി പകഴിഞ്ഞവരുടെ പട്ടിക തയ്യാറാക്കും
വാക്സിനേഷിനുള്ള സമയപരിധി കഴിഞ്ഞവരുടെ പട്ടിക തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കൂടുതൽ ഡോസ് വാക്സിൻ എത്തുമ്പോൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കും. അപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിയ പട്ടികയിലുള്ളവർക്ക് വാക്സിൻ നൽകും. നിലവിൽ സ്പോട്ട് രജിസ്ട്രേഷനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ പരിഹരിക്കാൻ കൂടിയാണ് ജനപ്രതിനിധികൾ വഴി പട്ടിക തയ്യാറാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |