കണ്ണൂർ: പ്രതീക്ഷയോടെ കാത്തിരുന്ന ചരക്കുകപ്പൽ നാളെ അഴീക്കൽ തുറമുഖത്തെത്തും. ചൊവ്വാഴ്ച കൊച്ചിയിൽ നിന്നു പുറപ്പെട്ട കപ്പൽ ഇന്നു രാവിലെ ബേപ്പൂരിലെത്തും. ഇന്ന് രാത്രിയോടെ ബേപ്പൂരിൽ നിന്നു പുറപ്പെട്ട് നാളെ രാവിലെ അഴീക്കലിൽ എത്തുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
24ന് കൊച്ചിയിൽ നിന്നു പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കനത്തമഴയും കൊവിഡ് വ്യാപനവുമാണ് ഗുജറാത്തിൽ നിന്നും ഗോവ- മംഗളൂരു തീരം വഴി കൊച്ചിയിലേക്കുള്ള യാത്ര വൈകാനിടയായത്.
ചരക്ക് ഗതാഗതം സുഗമമായാൽ മൂന്നു ദിവസത്തിലൊരിക്കൽ അഴീക്കലിൽ എത്തുന്ന തരത്തിൽ മാസത്തിൽ 10 സർവ്വീസുകളാണ് ആദ്യ ഘട്ടത്തിൽ ആലോചിക്കുന്നത്.
മുംബയിലെ റൗണ്ട് ദി കോസ്റ്റ് ഷിപ്പിംഗ് കമ്പനിയുടെ എം.വി. ഹോപ് 7 ഫീഡർ കപ്പലാണ് സർവീസ് നടത്തുന്നത്. പ്രതിവർഷം കോടികളുടെ നേട്ടമാണ് ഇതിലൂടെ സംസ്ഥാന വാണിജ്യകയറ്റുമതി മേഖലയ്ക്കുണ്ടാകുക. കൊച്ചിയിൽ നിന്ന് മലബാർ മേഖലയിലേക്ക് ചരക്ക് കപ്പൽ സർവ്വീസ് തുടങ്ങുന്നതോടെ കടത്ത് കൂലിയിനത്തിൽ വലിയ കുറവുണ്ടാകും. റോഡിലെ ഗതാഗതകുരുക്കിനും കുറവുണ്ടാകും. നിലവിൽ കൊച്ചിയിൽ നിന്ന് റോഡ് മാർഗം കണ്ടെയ്നർ നീക്കത്തിന് 36,000 രൂപ വരെയാണ് ചിലവ്. ഗുജറാത്തിൽ നിന്നുള്ള നിരവധി കണ്ടെയ്നറുകൾ കൊച്ചി തുറമുഖം വഴിയാണ് മലബാറിലേക്ക് റോഡുമാർഗ്ഗം എത്തുന്നത്. ഒന്നിന് മാത്രം 25,000 രൂപയോളം അധിക ചിലവ് വരുന്നുണ്ട്.
അഴീക്കൽ സജീവമായാൽ മാലിയിലെ നിർമ്മാണത്തിനുള്ള കല്ല് വരെ കണ്ണൂർ-കാസർകോട് ജില്ലകളിൽ നിന്നും കൊണ്ടു പോകാനാകും. ഗേറ്റ്ഷീ, ചോഗ്ലേ തുടങ്ങിയ കപ്പലുകൾ ഇവിടെ നിന്നും സർവീസ് ആരംഭിക്കാൻ സന്നദ്ധത കാട്ടിയിട്ടുണ്ടെന്നാണ് വിവരം.
പുതിയ തുറമുഖത്തിന്റെ ഡി.പി.ആർ ഉടൻ
പുതിയ തുറമുഖത്തിന്റെ ഡി.പി.ആർ ഉടൻ പൂർത്തിയാകുമെന്നാണ് പോർട്ട് അധികൃതർ നൽകുന്ന സൂചന. ഇതോടൊപ്പം നിലവിലെ തുറമുഖത്തിന്റെ നവീകരണത്തിനും പ്രാധാന്യം നൽകും. കടലിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് പോർട്ട്. പുതിയ തുറമുഖം നിർമ്മിക്കുന്നത് ബ്രേക്ക് വാട്ടറിന്റെ തെക്ക് ഭാഗത്താണ്. ഇവിടെ മണലെടുപ്പിലൂടെ നാലര മീറ്ററോളം ആഴം കൂടിയതിനാൽ ഇടത്തരം കപ്പലുകൾക്കെല്ലാം എത്താനാകും. വലിയ കപ്പലുകൾക്ക് നേരിട്ട് അഴീക്കലിൽ കയറാനായാൽ വൻ സാമ്പത്തിക നേട്ടമുണ്ടാകും. 1962ൽ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ കേരളത്തിൽ കൊച്ചി കഴിഞ്ഞാൽ ഏറ്റവും പ്രധാന തുറമുഖമായി അഴീക്കലിനെ വിശേഷിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |