സൂക്ഷ്മപരിശോധന ഉടൻ ആരംഭിക്കും
പാലക്കാട്: ജില്ലയിൽ ലൈഫ് മിഷൻ ഭവനപദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചത് 1,33,168 പേർ. നഗരസഭകളിൽ 9907പേരും ഗ്രാമപഞ്ചായത്ത് പരിധിയിൽ 1,23,261 പേരുമാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഇതിൽ അർഹരെ കണ്ടെത്താനുള്ള സൂക്ഷമ പരിശോധന സർക്കാരിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
2021 ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് ആകെ ലഭിച്ച 1,33,168 അപേക്ഷകരിൽ 97,613 പേർ ഭൂമിയുള്ള ഭവനരഹിതരാണ്. ഭൂ - ഭവനരഹിതർ 35,555 പേരുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നഗരസഭകളിൽ ഭൂമിയുള്ള ഭവനരഹിതരുടെ എണ്ണം 4075 ആണെങ്കിൽ പഞ്ചായത്തുകളിലത് 93,538 ആണ്. ഭൂ- ഭവനരഹിതർ നഗരസഭയിൽ 5832 പേരും പഞ്ചായത്തിൽ 29723 പേരുമുണ്ട്.
ലൈഫ് മിഷൻ ഭവന പദ്ധതിയുടെ മൂന്നുഘട്ടങ്ങളിലായി ജില്ലയിലാകെ 19,724 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ 7608, രണ്ടാംഘട്ടത്തിൽ 11768, മൂന്നാംഘട്ടത്തിൽ 358 വീടുകളും പൂർത്തിയാക്കി.
പുതിയ അപേക്ഷകരിൽ പരിശോധനയ്ക്ക് ശേഷം അർഹതപ്പെട്ടവർക്ക് വീട് അനുവദിക്കും. ഭൂമിയുള്ളവർക്ക് പണവും ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റുമാണ് നൽകുന്നത്. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ആദ്യ പാർപ്പിട സമുച്ചയം നിർമ്മിക്കുന്നത്
ചിറ്റൂർ - തത്തമംഗലം നഗരസഭയിലെ വെള്ളപ്പന കോളനിയിലാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിറുത്തിവച്ച നിർമ്മാണ പ്രവർത്തികൾ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പുനരാരംഭിച്ചിട്ടുണ്ട്. 6.16 കോടിയുടേതാണ് പദ്ധതി. ഇതിന് പുറമെ കൊടുമ്പിലും കരിമ്പയിലും സമുച്ചയങ്ങൾ നിർമ്മിക്കും. കൊടുമ്പ് കണ്ണാടിയിലെ സമുച്ചയത്തിന് പഞ്ചായത്ത് അനുമതി മാത്രമാണ് ലഭിക്കാനുള്ളത്. അത് ലഭിച്ചാൽ ഉടൻ പണി തുടങ്ങും. 5.15 കോടിയുടേതാണ് പദ്ധതി. ഡൽഹി ആസ്ഥാനമായ സ്ഥാപനമാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. കരിമ്പയിലെയും നടപടികൾ പുരോഗമിക്കുകയാണ്.
ജെ.അനീഷ്, ജില്ലാ കോ ഓർഡിനേറ്റർ, ലൈഫ് മിഷൻ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |