അലനല്ലൂർ: സ്വർഗത്തിലെ കനി അഥവാ ഫ്രൂട്ട് ഓഫ് ഹെവൻ എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് വിളഞ്ഞതോടെ കൗതുക കാഴ്ചയാകുകയാണ് പാക്കത്തുകുളമ്പിലെ ഷറീഫിന്റെ കൃഷിയിടം. എട്ടുമാസം മുമ്പ് എറണാകുളത്ത് നിന്നാണ് വിത്ത് ലഭിച്ചത്.
തായ്‌ലന്റ് ഇനമായ ഗാഗ് ഫ്രൂട്ടിന്റെ ആറ് വിത്തുകളിൽ രണ്ടെണ്ണം മുളച്ചു. ആൺചെടിയും പെൺചെടിയും ഇതിനാവശ്യമാണ്. പത്ത് പഴങ്ങൾ ഇതിനകം കായ്ച്ചു. 30 വർഷം വരെ ചെടിക്ക് പന്തൽ നൽകിയാൽ തുടർച്ചയായി കായ്ഫലം ലഭിക്കും. പഴമായും പച്ചക്കറിയായും ഔഷധമായും ഉപയോഗിക്കാം. ഔഷധക്കലവറയായതിനാലാണ് ഇതിനെ സ്വർഗത്തിലെ കനിയെന്ന് വിളിക്കുന്നത്.
ഒരു പഴം ഒരു കിലോയോളം വരും. വിപണിയിൽ കിലോയ്ക്ക് 1000-1500 രൂപ വിലയുണ്ട്. വിത്ത് ആറെണ്ണം അടങ്ങിയ പാക്കിന് 300 രൂപ വില വരും. ഇതുകൂടാതെ അപൂർവ വിളകളായ റൊളിനിയ, ബേർ ആപ്പിൾ, റംബുട്ടാൻ, പീനട്ട് ബട്ടർ ഫ്രൂട്ട്, മൾബറി ലോം, ആകാശ വെള്ളരി, ചുവപ്പ് സീതപ്പഴം, മിറാക്കിൾ ഫ്രൂട്ട്, ആപ്പിൾ ചാമ്പ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ഞാവൽ, കസ്തൂരി മഞ്ഞൾ, കരിമഞ്ഞൾ, നീലക്കൂവ തുടങ്ങിയവും ഷെരീഫിന്റെ വീട്ടുവളപ്പിലുണ്ട്.
മാതാവ് സൈനബയാണ് ഷെറീഫിന്റെ മുഖ്യസഹായി. സഹോദരന്മാരായ ലത്തീഫ്, റൗഫ് എന്നിവരും കൂടെയുണ്ട്. ഗെയ്ൻ അഗ്രോ കെയർ സ്ഥാപന ഉടമയാണ് ഷെരീഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |