കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയെ എഫ്.സി കോൺവെന്റിൽനിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവച്ചതിനാൽ കോൺവെന്റിനോട് ചേർന്നുള്ള ഹോസ്റ്റലിൽ കഴിയാൻ അവകാശമില്ലെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. സിസ്റ്റർ ലൂസിയുടെ വിശദീകരണം ചൊവ്വാഴ്ചയ്‌ക്കുള്ളിൽ അറിയിക്കണമെന്നും ഹോസ്റ്റലിൽനിന്ന് ഒഴിയാൻ സമയം അനുവദിക്കാനാവുമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ പറഞ്ഞു. പൊലീസ് സംരക്ഷണംതേടി സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നടപടി. ഹർജി ജൂലായ് ആറിന് വീണ്ടും പരിഗണിക്കും.
സിസ്റ്റർ ലൂസി എവിടെ താമസിച്ചാലും അവർക്ക് സംരക്ഷണം ഒരുക്കുമെന്ന് കഴിഞ്ഞദിവസം ഹർജി പരിഗണിച്ചപ്പോഴും സർക്കാർ അറിയിച്ചിരുന്നു. വയനാട്ടിലെ എഫ്.സി കോൺവെന്റിന് പൊലീസ് നിരീക്ഷണമുണ്ടെന്നും ഹർജിക്കാരിയുടെ പരാതികളിൽ നിയമാനുസൃതം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു. തീരുമാനം പുനഃപരിശോധിക്കാൻ വത്തിക്കാനിലെ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ വാദം. ഈ അപേക്ഷയും വത്തിക്കാൻ നിരസിച്ചെന്ന് എഫ്.സി കോൺവെന്റിലെ മദർ സുപ്പീരിയർ കഴിഞ്ഞദിവസം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഹോസ്റ്റലിൽ കഴിയാൻ അവകാശമില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |