മണ്ണാർക്കാട്: തിരുവഴാംകുന്ന് അമ്പലപ്പാറയിൽ നിറുത്തിവെച്ച സർവേ അടുത്താഴ്ച പുനഃരാരംഭിക്കുമെന്ന് വനംവകുപ്പ്. കഴിഞ്ഞ 22ന് അമ്പലപ്പാറയിൽ എൻ.ഷംസുദീൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കർഷകരുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ജൂൺ 30 വരെ സമയം ആവശ്യപ്പെട്ട പ്രകാരമാണ് സർവേ നിറുത്തിയത്. തുടർന്ന് ഒരറിയിപ്പും നൽകാത്ത സാഹചര്യത്തിലാണ് സർവേ നടപടിയുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചതെന്ന് സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രനാഥ വേളൂരി പറഞ്ഞു.
28,558.17 ഹെക്ടർ സ്ഥലം സുപ്രീംകോടതി വിധി പ്രകാരം കേരളത്തിൽ വനംവകുപ്പ് കർഷകർക്ക് പതിച്ച് നൽകിയിട്ടുണ്ട്. ഇതിൽ ജില്ല ഉൾപ്പെട്ടിട്ടില്ല. 1993ൽ ജോയിൻ വെരിഫിക്കേഷൻ കഴിഞ്ഞ് അമ്പലപ്പാറ മേഖലയിൽ 122 പേർക്ക് 118 ഹെക്ടർ സ്ഥലമുണ്ട്. ഈ സ്ഥലത്തിന്റെ അതിർത്തി നിർണയിക്കണമെങ്കിൽ സർവേ നടത്തണം. കൂടാതെ 2016ൽ അപേക്ഷിച്ചവർക്ക് എൻ.ഒ.സി നൽകണമെങ്കിലും സർവേ പൂർത്തിയാകണം. ഇതിനുപുറമെ 11 കിലോമീറ്ററിള്ളിൽ 39 പേർ എട്ട് ഹെക്ടറോളം വനഭൂമി കൈയേറിയതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇത് ഒഴിപ്പിക്കുന്നതിന് സർവേ നിർബന്ധമാണെന്നും വനം അധികൃതർ വ്യക്തമാക്കി.
2018 നവംബർ എട്ടിന് പതിനഞ്ചോളം പേർ ജില്ലയിലെ വനഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2019 മാർച്ച് 18ന് ഹൈക്കോടതി വനം വകുപ്പിന് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്. ഇതോടെ അമ്പലപ്പാറ മേഖലയിൽ 122 പേർക്ക് അനുകൂലമായി ജോയിൻ വെരിഫിക്കേഷൻ ചെയ്ത 118 ഏക്കർ വനഭൂമിയും കർഷകർക്ക് ലഭിക്കാത്ത അവസ്ഥയിലായി. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് അധികൃതർ സർവേ നടത്തിയാലും ഭൂമി കർഷകർക്ക് നൽകാനാവില്ലെന്ന് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |