റാന്നി: വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ലോക്ക് ഡൗണിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പന്തൽ, അലങ്കാരം, ലൈറ്റ് ആൻഡ് സൗണ്ട് മേഖല നിശ്ചലമായി. കൊവിഡിന്റെ ഒന്നാം വരവിലെ ദുരിതങ്ങളിൽ നിന്ന് കരകയറും മുമ്പായിരുന്നു മേയ് ആദ്യവാരം രണ്ടാം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഉടമകളെ കൂടാതെ നാലായിരത്തോളം വരുന്ന തൊഴിലാളികളും ദുരിതത്തിലാണ്. ബാങ്കിൽ നിന്ന് വായ്പ എടുത്തും ചിട്ടിപിടിച്ചുമൊക്കെ തുടങ്ങിയ സംരംഭങ്ങൾ പലതും തകർച്ചയുടെ വക്കിലാണ്. ജനറേറ്ററുകളും വാഹനങ്ങളും ഉപയോഗിക്കാതെ നശിക്കുന്നു. കടം തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ജീവനൊടുക്കിയിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ ആണ് ഇരുന്ന് നശിക്കുന്നത്. നിരന്തരം പ്രവർത്തിപ്പിച്ചില്ലെങ്കിൽ കേടുവന്ന് നശിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും ഇതിൽ ഉൾപ്പെടും. കൂടാതെ വാഹനങ്ങളുടെ ഇൻഷുറൻസും നികുതിയുമടക്കം ഒരു വർഷം രണ്ട് ലക്ഷത്തിലധികം രൂപ ഒരു സ്ഥാപനത്തിന് കുറഞ്ഞത് ചെലവാകും. ഡീസലിന് വില വർദ്ധിച്ച സാഹചര്യത്തിൽ ജനറേറ്റർ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ തന്നെ ഏകദേശം 1500 രൂപ വേണ്ടിവരും. കേടാവാതിരിക്കാൻ ഇടയ്ക്ക് ജനറേറ്റർ പ്രവർത്തിപ്പിക്കുന്നുണ്ട്. ചെറിയ പരിപാടികളും വാണിജ്യ പരസ്യങ്ങളും ചെയ്യാൻ അനുമതി ലഭിച്ചാൽ കുറച്ചെങ്കിലും പിടിച്ച് നിൽക്കാനാകുമെന്ന് ഉടമകൾ പറയുന്നു.
" പതിനെട്ടോളം തൊഴിലാളികൾ ഒരാളുടെ കീഴിൽ ജോലി ചെയ്യുന്നുണ്ട്. ഇവരൊക്കെ മറ്റ് മേഖലകളിലേക്ക് മാറിയാൽ ഇവിടെ ആളില്ലാതാകും. ഭൂരിഭാഗം പേരും വലിയ കടത്തിൽ ആണ്. "
അമ്പി, ബ്രദേഴ്സ് സൗണ്ട് പത്തനംതിട്ട
''ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിൽ 200 പേരെ പങ്കെടുപ്പിച്ച് പരിപാടികൾ നടത്തണം. തൊണ്ണൂറ് ശതമാനം പേരും വലിയ കടത്തിൽ ആണ്. സർക്കാർ ഇതുവരെ ലൈറ്റ് ആൻഡ് സൗണ്ടുകാർക്ക് ഒരു തരത്തിലുള്ള ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല."
ജോബ്, സന്തോഷ് സൗണ്ട് സിസ്റ്റം
" ലക്ഷങ്ങൾ കടമെടുത്തു തുടങ്ങിയ പ്രസ്ഥാനങ്ങൾ രണ്ടു മാസമായി പൂട്ടിക്കിടക്കുകയാണ്. ആത്മഹത്യയുടെ വക്കിലാണ് ഉടമകളും തൊഴിലാളികളും. സർക്കാർ നടപടികൾ സ്വീകരിക്കണം "
സുനീഷ്
എസ്.എൻ.ഡെക്കറേഷൻസ്, റാന്നി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |