തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ഡ്രൈവർമാർ ചോർത്തിവിറ്റ സംഭവത്തിൽ പങ്കില്ലെന്ന് കരാറുകാർ പൊലീസിൽ മൊഴിനൽകി. കഴിഞ്ഞ ആറുമാസമായി ട്രാവൻകൂർ ഷുഗേഴ്‌സിൽ സ്പിരിറ്റ് എത്തിക്കുന്ന കരാറുകാരായ എറണാകുളം കേറ്റ് ട്രാൻസ്പോർട്ടിംഗ് കമ്പനി ഉടമ എറണാകുളം സ്വദേശി തോംസി, ടാങ്കറുകളുടെ ഉടമ പറവൂർ സ്വദേശി ഷാജി എന്നിവരെയാണ് ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. കരാർപ്രകാരം 1.15 ലക്ഷം ലിറ്റർ സ്പിരിറ്റാണ് ഒടുവിൽ എത്തിക്കേണ്ടിയിരുന്നത്. ഇതിന് 57 ലക്ഷം രൂപ ചെലവായി.
സ്പിരിറ്റ് ട്രാവൻകൂർ ഷുഗേഴ്‌സിൽ എത്തിച്ചശേഷം സാമ്പിൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണ് പണം നൽകുന്നത്. തങ്ങൾ വിലനൽകി വാങ്ങിയ സ്പിരിറ്റാണ് ടാങ്കർ ഡ്രൈവർമാർ ചോർത്തിവിറ്റത്. പൊലീസ് പിടിയിലായ ഡ്രൈവർമാർ നന്ദകുമാറിനെയും സിജോ തോമസിനെയും ഒന്നര വർഷം മുമ്പാണ് ജോലിക്ക് നിയമിച്ചത്. ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ആളുകളെ രഹസ്യമായി ഏർപ്പെടുത്തിയിരുന്നു. ഇതുവരെ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
ഏറെനാളായി പ്രവർത്തിക്കുന്ന കമ്പനി ആദ്യമായാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ കരാർ ഏറ്റെടുത്തത്. ട്രാൻസ്പോർട്ടിംഗ് ആവശ്യത്തിനായി വിവിധ സ്ഥലങ്ങളിൽ പലതവണ ടാങ്കറുകൾ കൊണ്ടുപോയിട്ടുണ്ടെങ്കിലും ഇലക്ട്രോണിക് ലോക്കിംഗ് സംവിധാനത്തിലെ ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റിയത് ആദ്യത്തെ സംഭവമാണെന്നും അവർ മൊഴി നൽകി.
പുളിക്കീഴ് സി.ഐ ബിജു വി.നായരുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. ഇന്ന് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ പിടിയിലായി റിമാൻഡിലായ ജീവനക്കാരൻ അരുൺകുമാർ, ഡ്രൈവർമാരായ നന്ദകുമാർ, സിജോ തോമസ് എന്നിവരെ തെളിവെടുപ്പിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ക്രമക്കേട് കണ്ടെത്തിയ ടാങ്കറുകൾ കരാറുകാരും പൊലീസും ചേർന്ന് പരിശോധിച്ചു.
സ്പിരിറ്റ് ചോർത്തൽ: മാനേജർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് മദ്യ നിർമ്മാണത്തിനെത്തിച്ച സ്പിരിറ്റിൽ തിരിമറി നടത്തിയ സംഭവത്തിൽ ജനറൽ മാനേജർ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. ജനറൽ മാനേജർ അലക്സ് പി.ഏബ്രഹാം, പഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരെയാണ് എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്ത്.
പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ ഇവർ ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |