കൊച്ചി: ലഹരി, ആയുധക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാനത്താവള പരിസരത്തു നിന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയ ശ്രീലങ്കൻ പൗരൻ സുരേഷ് രാജിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി അത്താണി തേയ്ക്കാനത്ത് വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന കൊളംബോ സ്വദേശി രമേഷാണ് (37) അറസ്റ്റിലായത്. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ സഹയത്തോടെ ക്യൂ ബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് സുരേഷിനൊപ്പം രമേഷും സുഹൃത്ത് തമിഴ്നാട് സ്വദേശി ശരവണനും കുടുങ്ങിയത്. ശരവണനെതിരെ കേസെടുത്തിട്ടില്ല.
സുരേഷിനെ ക്യൂ ബ്രാഞ്ച് സംഘം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാളുടെ കുടുംബത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ശ്രീലങ്കൻ പൗരന്മാർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു. രമേഷിനെതിരെ വ്യാജരേഖ ചമച്ചതിനും പാസ്പോർട്ട് നിയമം ലംഘിച്ചതിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശനിയാഴ്ച പുലർച്ചെയാണ് മൂവരെയും സംയുക്ത സംഘം കസ്റ്റഡിയിലെടുത്തത്. കിടങ്ങൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ശരവണനെയും രമേഷിനെയുമാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് രാജിനെ പിടികൂടിയത്. ശ്രീലങ്കൻ പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച പ്രതിയാണ് സുരേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |