ദീർഘകാലം ആറ്റിങ്ങൽ നഗരസഭയുടെ ചെയർമാനായിരുന്ന ഡി. ജയറാം ഓർമ്മയായിട്ട് മൂന്നുവർഷം പിന്നിടുന്നു. ആറ്റിങ്ങൽ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ.ജി. ദാമോദരന്റെയും കെ.പി. രത്നവല്ലിയുടെയും മകനായാണ് ജനിച്ചത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയംഗം, 1999 മുതൽ 10 വർഷം സി.പി.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി, സി.പി.എം ജില്ലാ കമ്മിറ്റിയംഗം, സി.ഐ.ടി.യു അഖിലേന്ത്യാ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1988 മുതൽ 95 വരെ ആറ്റിങ്ങൽ നഗരസഭാ ചെയർമാനായി. ജീവിതമാർഗത്തിനായി എൽ.ഐ.സി ഏജന്റായി പ്രവർത്തിച്ച്,പൊതുപ്രവർത്തനം ഉപജീവന മാർഗത്തിനുള്ളതല്ലെന്ന് ഉറക്കെ പറഞ്ഞ നേതാവ്.
1964 കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വേർപിരിയലിൽ സി.പി.ഐക്കൊപ്പം നിലകൊണ്ട കെ.പി.എ.സിയുടെ കലാരംഗത്തെ വാഴ്ച്ചയ്ക്കെതിരെ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാനായിരുന്ന അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞ് ചെയർമാനും ഡി. ജയറാം സെക്രട്ടറിയുമായി സി.പി.എം അനുയായികൾ ഒരു നാടക സമിതിക്ക് രൂപം നൽകി. ദേശാഭിമാനി തിയേറ്റേഴ്സ്. നടനോ നാടകകൃത്തോ അല്ലായിരുന്ന അദ്ദേഹം മികച്ചൊരു സംഘാടകനായിരുന്നു. തുടക്കത്തിൽ കൂടെയുണ്ടായിരുന്നവർ പലപ്പോഴായി പലവഴിക്ക് പിരിഞ്ഞപ്പോൾ ദേശാഭിമാനിയെ നയിക്കാൻ ഉറച്ച മനക്കരുത്തും, തളരാത്ത ആത്മവിശ്വാസവും മാത്രമായിരുന്നു ജയറാമിന്റെ കൈമുതൽ. എസ്.എൽ. പുരം സദാനന്ദൻ, വൈക്കം ചന്ദ്രശേഖരൻ നായർ, പി.ജെ.ആന്റണി തുടങ്ങിയ നാടകാചാര്യന്മാരെ അക്കാലത്ത് ദേശാഭിമാനിയോട് ചേർത്തു നിറുത്തി.
1966 എസ്.എൽ. പുരത്തിന്റെ രചനയിൽ പിറവിയെടുത്ത അഗ്നിപുത്രി നാടകവേദികളിൽ അക്കാലത്ത് മെഗാഹിറ്റായിരുന്നു. നാടകത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കിടയിൽ ആറ്റിങ്ങലിലുണ്ടായ വാഹനാപകടത്തിൽ കാലിനു ഗുരുതരമായ പരിക്കേറ്റു. ദീർഘകാലത്തെ ആശുപത്രി വാസവും നാടകസമിതിയുമായി പാർട്ടിയുടെ നിസ്സഹകരണവും ജയറാമിനെയും ദേശാഭിമാനിയെയും തളർത്തി. 1973 ൽ പാർട്ടി നിർദേശപ്രകാരം തന്നെ ദേശാഭിമാനിയുടെ പ്രവർത്തനങ്ങളിൽ
നിന്നും സ്വയം വിട്ടു നിൽക്കേണ്ടതായി വന്നു. ദേശാഭിമാനിയിലെ നാടക ജീവിതം ജയറാമിന് ദുരന്തങ്ങളും കടബാദ്ധ്യതകളും ആണ് കരുതിവച്ചത്. ശാരീരിക അവശതയും കടബാദ്ധ്യതയും വരിഞ്ഞുമുറുകിയപ്പോൾ പലപ്പോഴും വസ്തുവകകൾ വിറ്റാണ് നാടകസമിതിയെ പിടിച്ചു നിറുത്തിയത്. ദേശാഭിമാനി വിടുമ്പോൾ നാടകത്തിലെ അഗ്നിപുത്രിയെ
വേദിയിൽ അവിസ്മരണീയമാക്കിയ രാജലക്ഷ്മിയെ ജയറാം ജീവിതസഖിയാക്കി.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതുമായിരുന്നു. ആ ലേഖനങ്ങൾ എല്ലാം കോർത്തിണക്കി 'ധന്യസ്മൃതികൾ", നാടക രംഗത്തെ അനുഭവങ്ങൾ ഓർത്തെടുത്ത് ''ദേശാഭിമാനി രംഗവേദിയിലെ അഗ്നിപുത്രി""എന്നീ രണ്ട് പുസ്തകങ്ങളും പുറത്തിറക്കി. രാഷ്ട്രീയത്തിന് അതീതമായി പ്രായഭേദമന്യേ വലിയൊരു സുഹൃദ്വലയത്തിന്റെ ഉടമയായിരുന്നു. ഗൗരിയമ്മയുമായി നല്ല സൗഹൃദമായിരുന്നു. മാതൃകാ കമ്മ്യൂണിസ്റ്റും സംഘാടകനും അതിലേറെ മനുഷ്യസ്നേഹിയുമായിരുന്നു ജയറാം.
(ലേഖകൻ മിനർവ ശിവാനന്ദൻ സ്മാരക സമിതി സെക്രട്ടറിയാണ്. ഫോൺ :9037545565)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |