വൈക്കം: പ്രധാനമന്ത്റി മൽസ്യ സമ്പാദന യോജന പദ്ധതി പ്രകാരം ടാങ്കുകളിൽ നടത്തിയ ബയോ ഫ്‌ളോക്ക് മൽസ്യക്കൃഷി വിജയം. ഉദയനാപുരം ഇരുമ്പൂഴിക്കര ധന്യാഭവനിൽ അഹല്യയാണ് ഗിഫ്റ്റ് തിലോപ്പിയ വളർത്തി നേട്ടം കൊയ്തത്. പദ്ധതിയുടെ ഭാഗമായി ഏഴ് യൂണിറ്റടങ്ങുന്ന മൽസ്യ ടാങ്കുകൾക്കും അനുബന്ധ കാര്യങ്ങൾക്കുമായി ഏഴര ലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 40 മുതൽ 60 ശതമാനം വരെ കർഷകർക്കു സബ്‌സിഡി ലഭിക്കും. നിരവധി ഏക്കർ വരുന്ന ജലാശയത്തിൽ മൽസ്യം വളർത്തി ഉണ്ടാക്കാവുന്ന സാമ്പത്തിക നേട്ടം കേവലം അഞ്ച് സെന്റിലെ ഏട്ട് ടാങ്കുകളിൽ നിന്ന് ഇവർ നേടി. ഏട്ട് ടാങ്കുകളിലുമായി 10000 ലധികം മൽസ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തറ കോൺക്രീറ്റ് ചെയ്ത ശേഷം കമ്പി വല ഉപയോഗിച്ച് ടാങ്കിനായി ഫ്രെയിം തീർത്ത് സീൽപോളിൻ പൊതിഞ്ഞാണ് ടാങ്കുകൾ നിർമ്മിച്ചത്. വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ കാർബൺ, നൈട്രജൻ അനുപാതം കൃത്യമായി നിലനിർത്തും.
അഹല്യയുടെ ശബരി അക്വാ ഫാമിൽ മൂന്നര മാസത്തെ പരിചരണത്തിൽ ഒരു ഗിഫ്റ്റ് തിലോപ്പിയ 350 ഗ്രാമോളം വളർന്നു. മൽസ്യ തീറ്റ മാത്രം നൽകി ജല ശുദ്ധി നിലനിർത്തുന്നതിനാൽ സാധാരണ വളർത്തു മൽസ്യങ്ങളേക്കാൾ സ്വാദ് കൂടുതലാണ്. ഒരു കിലോഗ്രാം മൽസ്യം 250 രൂപയ്ക്കാണ് വിറ്റത്. ബയോ ഫ്‌ളോക്ക് കൃഷി രീതിയായതിനാൽ സൂക്ഷ്മ ജലജീവികളെ മൽസ്യം ഭക്ഷിക്കും. അതിനാൽ 25 ശതമാനം തീറ്റ ലാഭിക്കാം. ഒരു വർഷം രണ്ടു തവണ വിളവെടുക്കാം. കൃഷിയിൽ ജാഗ്രത കാട്ടിയാൽ ഒരു വർഷത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാമെന്ന് അഹല്യ പറയുന്നു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരൻ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പി.ഡി.ജോർജ് ഫിഷറീസ് ഓഫിസർ കെ.ജെ. പൊന്നമ്മ, അക്വാ കോഓർഡിനേറ്റർ ബീന ജോസഫ്, അക്വാകൾച്ചർ പ്രമോട്ടർ സുധ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
അനുവദിച്ചത് : 7.5 ലക്ഷം രൂപ
സബ്സിഡി: 40- 60 ശതമാനം
നിർമ്മിച്ചത് ഏട്ട് ടാങ്കുകൾ
മൽസ്യ കുഞ്ഞുങ്ങൾ: 10000
'ചെകിള വഴി ശ്വസിക്കുമ്പോൾ ആഹാരം സ്വീകരിക്കുന്ന ഗിൽ ഫീഡ് മൽസ്യങ്ങൾ എന്നറിയപ്പെടുന്ന ഗിഫ്റ്റ് തിലോപ്പിയ, നട്ടർ, അനാബസ് തുടങ്ങിയ മൽസ്യങ്ങളാണ് ബയോ ഫ്‌ളോക്ക് മൽസ്യകൃഷിക്ക് ഏറെ അനുയോജ്യം'
- സി.അഹല്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |