പാലാ: തന്നെ അറിയിക്കാതെ സമീപ മണ്ഡലത്തിലെ എം. എൽ.എയ്ക്കൊപ്പം ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയ സംഭവത്തെക്കുറിച്ച് മാണി സി. കാപ്പൻ എം.എൽ. എ ഇന്നലെ തിരുവനന്തപുരത്ത് നടന്ന നിയമസഭ സബ്ജക്ട് കമ്മിറ്റിയിൽ പരാതി ഉന്നയിച്ചു. ഇതേത്തുടർന്ന് ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന ശക്തമായ നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നൽകി. എം.എൽ. എ അറിയിക്കാതെ പോയ ഉദ്യോഗസ്ഥർക്കു താക്കീതു നൽകി . ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പാലാ മണ്ഡലത്തിൽ ഉൾപ്പെട്ട മൂന്നിലവ് പഴുക്കാക്കാനത്താണ് പദ്ധതി നടത്തിപ്പിന്റെ പേരിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയത്.
ഈ നടപടി കീഴ് വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധമുണ്ട്. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ രേഖാമൂലം പരാതി നൽകിയാൽ നടപടി നേരിടേണ്ടിവരും. ഈ നടപടി ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കുമെന്നു ബോദ്ധ്യമുള്ളതിനാൽ മാനുഷികപരിഗണനയുടെ പേരിലാണ് രേഖാമൂലമുള്ള പരാതി ഒഴിവാക്കുന്നത്. ഉദ്യോഗസ്ഥർ ഇത്തരം തെറ്റായ നടപടികൾക്കു കൂട്ടുനിൽക്കരുതെന്നും മാണി സി. കാപ്പൻ പറഞ്ഞു. ഇനിയും ഇത്തരം നടപടികൾ തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കും. ഇതോടൊപ്പം പഴുക്കക്കാനത്തെ ജനങ്ങളുടെ അഭിപ്രായമനുസരിച്ചു മാത്രമേ അവിടെ എന്തെങ്കിലും നടപടികൾ ഉണ്ടാവുകയുള്ളൂവെന്നും അവിടുത്തെ ജനത്തെ ഒരിക്കലും ദുരിതത്തിലേക്ക് തള്ളിവിടുകയില്ലെന്നും എം.എൽ.എ പറഞ്ഞു.
ജനവാസ കേന്ദ്രത്തിൽ ഡാം അനുവദിക്കില്ല : ഷോൺ ജോർജ്
പാലാ: ജനവാസ കേന്ദ്രമായ പഴുക്കാക്കാനത്ത് നൂറുകണക്കിന് വീടുകളെ വെള്ളത്തിൽ മുക്കിക്കൊണ്ട് ഡാം നിർമാണം അനുവദിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു. ഇത്രയേറെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുള്ള ഈ പദ്ധതി പ്രായോഗികമല്ലെന്ന് കണ്ട് നേരത്തെ തന്നെ ഉപേക്ഷിച്ചതാണ്. പദ്ധതി നടപ്പാക്കുന്നത് കൊണ്ട് വെള്ളപ്പൊക്കം തടയുകയാണ് ലക്ഷ്യമെങ്കിൽ നിർദ്ദിഷ്ട പദ്ധതി പ്രദേശത്തിന് ഏതാനും മീറ്ററുകൾ താഴേക്കു മാറി ഡാം നിർമ്മിച്ചാൽ പൂർണമായും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനും ഡാം നിർമ്മാണത്തിന്റെ ഉദ്ദേശ്യം നിറവേറ്റാനും കഴിയും. ഈ നിർദ്ദേശം താൻ നേരത്തെ തന്നെ മന്നോട്ടു വച്ചത് കൊണ്ടായിരിക്കാം തന്നെയും സ്ഥലം എം.എൽ.എയെയും ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനത്തിൽ നിന്നും ഒഴിവാക്കി സമീപ നിയോജക മണ്ഡലത്തിലെ എം.എൽ.എയെ നിയോഗിച്ചത്. ഇത് അങ്ങേയറ്റത്തെ തരംതാഴ്ന്ന രാഷ്ട്രീയമായി പോയെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
മീനച്ചിലാർ സംരക്ഷിക്കണമെന്നും കോട്ടയം ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും ഉണ്ടെങ്കിൽ എറണാകുളം ജില്ലയിലെ വ്യവസായ ലോബിയുടെ എതിർപ്പ് മറികടന്ന് മലങ്കര ഡാമിൽ നിന്നുള്ള തുരങ്ക പദ്ധതി നടപ്പിലാക്കാനുള്ള ആർജ്ജവം ജലസേചന മന്ത്രി കാണിക്കണം. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട്, ഈരാറ്റപേട്ട പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള വിശദമായ പദ്ധതിരേഖ സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും പൂഞ്ഞാർ എം.എൽ. എ കുറച്ചുകൂടി കാര്യങ്ങൾ പഠിച്ച് പ്രതികരിക്കാൻ പക്വത കാണിക്കണമെന്നും ഷോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |