ബേപ്പൂർ: സംസ്ഥാന സർക്കാർ ടൂറിസം മേഖലയിൽ പ്രഖ്യാപിച്ച ലിറ്റററി സർക്യൂട്ടിൽ ബേപ്പൂർ സുൽത്താൻ ബഷീറിന്റെ ഓർമ്മകൾ ഉണർത്തുന്ന സ്‌മാരക കേന്ദ്രം കൂടിയുണ്ടാവുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
'നമ്മൾ ബേപ്പൂർ" പദ്ധതിയുടെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ 27ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഒരുക്കിയ ബഷീർ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വസാഹിത്യത്തോളം ഉയർന്ന എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് വിശിഷ്ടാതിഥി മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ഭൂമിയിലെ സകലചരാചരങ്ങൾക്കും മനുഷ്യനോളം ഈ മണ്ണിന് അവകാശമുണ്ടെന്ന് എപ്പോഴും ഊന്നിയിരുന്നു അദ്ദേഹം.
മനുഷ്യനിർമ്മിതമായ എല്ലാ അതിർവരമ്പുകളും ഭേദിച്ച് മാനുഷിക സംവാദം സാദ്ധ്യമാക്കുകയായിരുന്നു ബഷീറിയൻ സാഹിത്യമെന്ന് കവി കെ.സച്ചിദാനന്ദൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. 'വിനീത ചരിത്രകാരൻ ' എന്നാണ് ബഷീർ അദ്ദേഹത്തെ സ്വയം വിശേഷിപ്പിച്ചത്. ചരിത്രത്തോടുള്ള ഹാസ്യാനുകരണം അദ്ദേഹത്തിന്റെ കഥകളിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ചടങ്ങിൽ ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യർ എന്നിവർ ബഷീറിന്റെ കഥാസന്ദർഭങ്ങൾ വായിച്ചു. മരണശേഷവും എഴുതിക്കൊണ്ടിരിക്കുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് മമ്മൂട്ടി പറഞ്ഞു. 'മതിലുകൾ" എന്ന കഥയിലെ അവസാന ഭാഗമാണ് അദ്ദേഹം വായിച്ചത്. എല്ലാറ്റിനെയും ഒരുപാട് മതിലുകൾ കൊണ്ട് വേർതിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഷീറും ചാർലി ചാപ്ലിനും ഒരു പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞു. കാലം കഴിയുംതോറും അവരോടും അവരുടെ കലാസൃഷ്ടികളോടുമുള്ള ഇഷ്ടം കൂടി വരികയാണ്. 'ബാല്യകാലസഖി" നോവലിലെ വരികളാണ് അവർ വായിച്ചത്.
എഴുത്തുകാരനും പ്രഭാഷകനുമായ എം.എൻ.കാരശ്ശേരി, ബഷീറിന്റെ മക്കളായ ഷാഹിന, അനീസ് എന്നിവർ ഓർമ്മകൾ പങ്കുവെച്ചു.
മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷയായിരുന്നു. എംപി മാരായ എം.വി.ശ്രേയാംസ് കുമാർ, എം.കെ. രാഘവൻ, ജില്ലാ കളക്ടർ എസ്.സാംബശിവ റാവു, കെ.ജെ. തോമസ്, കെ.ആർ.പ്രമോദ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |