കൊല്ലം: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന് ഭൂമി വിട്ടുനൽകുന്നവരിൽ 5,600 ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള വിശദമായ റിപ്പോർട്ട് ജില്ലയിലെ ദേശീപാത സ്ഥലമേറ്റെടുപ്പ് വിഭാഗം സംസ്ഥാന സർക്കാരിനും ദേശീയപാത അതോറിറ്റിക്കും സമർപ്പിച്ചു.ആകെ ഏറ്റെടുക്കുന്ന 60ൽ 47 ഹെക്ടർ സ്ഥലത്തിന് രണ്ടായിരം കോടിയുടെ ശുപാർശയാണ് നൽകിയത്. ഭൂമി ഏറ്റെടുത്തുള്ള ആദ്യഘട്ട ത്രീ ജി ഉത്തരവ് പുറപ്പെടുവിച്ച ഭൂമിക്ക് പണം നൽകാനുള്ള ശുപാർശയാണ് ഇപ്പോൾ സമർപ്പിച്ചത്. ഇതിൽ ഭൂമിയുടെ വില, പൊളിക്കുന്ന കെട്ടിടങ്ങൾ, വൃക്ഷങ്ങൾ, കൃഷി എന്നിവയ്ക്കുള്ള നഷ്ടപരിഹാരവും ഉൾപ്പെടുന്നു. പിന്നീട് പുറപ്പെടുവിച്ച ത്രീ ജി വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന ഭൂമിയുടെ നഷ്ടപരിഹാര ശുപാർശ തയ്യാറായി വരികയാണ്. കച്ചവട സ്ഥാപനങ്ങളും കൃഷിയും നഷ്ടമാകുമ്പോൾ ഉപജീവനമാർഗ്ഗം ഇല്ലാതാവുന്നവർക്കുള്ള പുനരധിവാസം അടക്കം ഏകദേശം മൂവായിരം കോടി രൂപ സ്ഥലമേറ്റെടുക്കലിന് വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്.
നഷ്ടപരിഹാരം നൽകിയാലുടൻ നിർമ്മാണം
ദേശീയപാത വികസനത്തിന്റെ ജില്ലയിൽ ഉൾപ്പെടുന്ന രണ്ട് റീച്ചുകളുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ആലപ്പുഴയിലെ കൊച്ചുകുളങ്ങര മുതൽ കാവനാട് വരെയുള്ള 31.05 കിലോമീറ്റർ ദൂരമാണ് ആദ്യ റീച്ച്. കാവനാട് മുതൽ കടമ്പാട്ടുകോണം വരെ 31.25 കിലോമീറ്റർ നീളത്തിലാണ് രണ്ടാമത്തെ റീച്ച്. ഈ രണ്ട് റീച്ചുകളും ആറ് വരിയാക്കാൻ 2468.15 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.
150 കോടി അനുവദിച്ചു
നിലവിൽ നഷ്ടപരിഹാരം നൽകാനായി 150 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ആദിനാട്, കുലശേഖരപുരം, ഓച്ചിറ എന്നിവിടങ്ങളിലെ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും. ഭൂമിയുടെയും കെട്ടിടങ്ങളുടെയും രേഖകൾ ഹാജരാക്കുന്ന മുറയ്ക്കായിരിക്കും തുക നൽകുക. മൂന്ന് മാസത്തിനുള്ളിൽ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാനാണ് നീക്കം.
ദേശീയപാത
ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ: 56.03 കിലോമീറ്റർ
ഭൂമി ഏറ്റെടുക്കുന്നത്: 22.05 മീറ്റർ (മദ്ധ്യരേഖയിൽ നിന്ന് ഇരുവശത്തേക്കും)
''
ഭൂമിക്കും കെട്ടിടങ്ങൾക്കും കൂടുതൽ വില വാങ്ങി നൽകാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാനെന്ന പേരിൽ ചിലർ പണപ്പിരിവ് നടത്തുന്നതായി സൂചനയുണ്ട്. ഇങ്ങനെ ആരെങ്കിലും സമീപിച്ചാൽ കളക്ടറെയോ ദേശീയപാത സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറെയോ വിവരം അറിയിക്കണം.
ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |