കയ്യൂർ(കാസർകോട്): മൂപ്പെത്തിയ നേന്ത്രക്കായകളിൽ 'കറുത്ത പുള്ളികൾ' പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് തേജസ്വിനി തീരത്തെ കയ്യൂർ, കൂക്കോട്ട്, ചെറിയാക്കര, വെള്ളാട്ട് ഗ്രാമങ്ങളിൽ കനത്ത നഷ്ടം. അഞ്ഞൂറോളം കർഷകർക്കാണ് മൂപ്പെത്തിയ കായകൾ സെക്കൻഡ്സ് ആയി നൽകി കനത്ത നഷ്ടം നേരിടേണ്ടിവന്നത്.
വിളവെടുക്കാറായപ്പോഴാണ് കായകൾക്ക് മുകളിൽ പാടുകൾ കാണാൻ തുടങ്ങിയത്. നല്ല വില കിട്ടുന്ന സന്ദർഭത്തിലായിരുന്നു ഈ പ്രശ്നം. ആയിരക്കണക്കിന് നേന്ത്രക്കുലകളാണ് വിറ്റഴിക്കാൻ കഴിയാതെ ഇവിടെയുള്ളത്. കഴിഞ്ഞ പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും വലിയ നഷ്ടം നേരിട്ടവരാണ് ഇവരിൽ ഭൂരിഭാഗവും. ഒമ്പത് മാസത്തോളം കഠിനാദ്ധ്വാനം ചെയ്തു വിളയിച്ച നേന്ത്രക്കായയിൽ 'കറുത്ത പാടുകൾ' കണ്ടുതുടങ്ങിയതോടെ ഇവരിൽ പലരും വലിയ കടബാദ്ധ്യതയിലേക്ക് നീങ്ങിയിരിക്കുകയാണ്.
പതിറ്റാണ്ടുകളായി വാഴക്കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടത്തെ കർഷകർ. കിലോയ്ക്ക് 30, 40 രൂപയ്ക്ക് മൊത്തമായി നാടൻ നേന്ത്രക്കായ വിൽക്കാനീകും. എന്നാൽ ഈ സീസണിൽ ഉത്പാദിപ്പിച്ച കുലകളൊന്നും കച്ചവടക്കാർ കൊണ്ടുപോയില്ല. 'സെക്കൻഡ്' ആക്കി തള്ളുകയാണ് ചെയ്തത്. ബാങ്കിൽ നിന്ന് വായ്പയെടുത്തും പണയം വെച്ചും വാഴക്കൃഷി തുടങ്ങി നഷ്ടത്തിലായതോടെ വായ്പ തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ വലയുകയാണ് കർഷക കുടുംബങ്ങൾ.
തമിഴ്നാട്ടിൽ നിന്നും 20 രൂപ നിരക്കിൽ വാഴക്കന്ന് കൊണ്ടുവന്ന് കഴിഞ്ഞ ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിലാണ് എല്ലാവരും കൃഷി തുടങ്ങിയത്. ആറു മാസം തുടർച്ചയായി വെള്ളം നനച്ചും വളം നൽകിയും വിളവെടുക്കാൻ പാകത്തിലായപ്പോഴാണ് രോഗബാധയുണ്ടായത്.
ഫംഗസോ, കാലാവസ്ഥ വ്യതിയാനമോ
വാഴക്കുലകളെ ബാധിച്ചത് ഫംഗസ് രോഗമണോ, അതല്ല കാലാവസ്ഥ വ്യതിയാനമണോ എന്ന സംശയം കർഷകർക്കുണ്ട്. ഫംഗൽ ബാധയാണ് നിറംമാറ്റത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. കനത്ത മഴ പെയ്തു വെള്ളം കെട്ടിനിന്നതും പെട്ടെന്ന് കഠിനമായ ചൂടുണ്ടായതും കാരണമാകാമെന്നും കൃഷിക്കാർ പറയുന്നു. അത് ശാസ്ത്രീയമായി തെളിയിക്കേണ്ട കൃഷിവകുപ്പുദ്യോഗസ്ഥരാകട്ടെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |