ന്യൂയോർക്ക് : സൂപ്പർമാൻ എന്ന ഒരേയൊരു സിനിമയിലൂടെ പ്രശസ്തിയുടെ കൊടുമുടിയേറിയ വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ (91) അന്തരിച്ചു. ഡോണറിന്റെ ഭാര്യയും നിർമ്മാതാവുമായ ലോറെൻ ഷ്യൂലറാണ് മരണവാർത്ത അറിയിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.
1960 കളിൽ ടെലിവിഷൻ ഷോകളിലൂടെ സംവിധാന ലോകത്തേക്ക് ചുവടുവച്ചത്. ദി ട്വിലൈറ്റ് സോൺ,വാണ്ടഡ് ഡെഡ് ഓർ എലൈവ് തുടങ്ങിയ നിരവധി പരമ്പരകൾ സംവിധാനം ചെയ്തു.1961ൽ പുറത്തിറങ്ങിയ എക്സ് 15 എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു.1976ൽ പുറത്തിറങ്ങിയ ദ ഒമെൻ എന്ന ഹൊറർ ചിത്രത്തിലൂടെ ഡോണർ കൂടുതൽ ശ്രദ്ധേയനായി.എന്നാൽ 1978 ൽ സൂപ്പർമാൻ എന്ന സിനിമ സംവിധാനം ചെയ്തതാണ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വൻ വഴിത്തിരിവായത്. സൂപ്പർമാനിൽ അദ്ദേഹത്തിന്റെ സംവിധാന മികവിനെ സിനിമാപ്രേമികളും നിരൂപകരും വാനോളം പുകഴ്ത്തി. 1985ൽ അദ്ദേഹം സംവിധാനം നിർവഹിച്ച ദി ഗൂണീസ് എന്ന സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ഗൂണീസിന്റെ നിർമ്മാതാവും ഡോണർ തന്നെയായിരുന്നു. 2006ൽ പുറത്തിറങ്ങിയ 16 ബ്ലോക്സ് ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.
അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ,ഹോളിവുഡ് ഫിലിം അവാർഡ്സ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് റിച്ചാർഡ് ഡോണർ അർഹനായിട്ടുണ്ട്.
'അദ്ദേഹത്തിന്റെസൗഹൃദവലയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മിടുക്കനായ അദ്ധ്യാപകൻ, മാർഗദർശി, പ്രിയങ്കരനായ സുഹൃത്ത്, എല്ലാമായിരുന്നു അദ്ദേഹം.ഹൃദയം കൊണ്ട് കുട്ടിത്തം വിട്ടു മാറാത്ത അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ പതിഞ്ഞ സ്വരവും ഹൃദയം തുറന്നുള്ള ചിരിയും എന്നും എന്നോടൊപ്പമുണ്ടാകും.'
ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |