SignIn
Kerala Kaumudi Online
Friday, 26 April 2024 11.12 AM IST

എൻട്രൻസ് പടിവാതിലിൽ, റാങ്ക് മാനദണ്ഡത്തിൽ തീരുമാനമായില്ല

exam

തിരുവനന്തപുരം: എൻജിനിയറിംഗ് / ഫാർമസി, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് (കീം) ആഴ്ചകൾ മാത്രം ശേഷിക്കെ, റാങ്ക് തയ്യാറാക്കാനുള്ള മാനദണ്ഡത്തിൽ തീരുമാനമായില്ല. സി.ബി.എസ്.ഇ പരീക്ഷയും വിവിധ ബോർഡ് പരീക്ഷകളും റദ്ദാക്കിയ സാഹചര്യത്തിൽ റാങ്ക് നിശ്ചയിക്കുന്നതിന് പ്ളസ് ടു മാർക്ക് ഒഴിവാക്കി, പ്രവേശനം എൻട്രൻസ് സ്കോർ മാത്രം പരിഗണിച്ചാക്കാനാണ് എൻട്രൻസ് കമ്മിഷണറും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അന്തിമതീരുമാനം ഇതുവരെയായിട്ടില്ല.

ഈ മാസം 24ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ ഒന്നരലക്ഷത്തോളം പേരാണ് പങ്കെടുക്കുന്നത്. പരീക്ഷാ നടത്തിപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് പ്രവേശന പരീക്ഷാ കമ്മിഷണറേ​റ്റ് തയ്യാറാക്കിയിട്ടുണ്ട്. മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. കഴിഞ്ഞ വർഷം 329 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തവണ 400 കേന്ദ്രങ്ങളുണ്ടാവും.

അപേക്ഷകർക്ക് അവരുടെ വീടിനടുത്ത് തന്നെ പരീക്ഷാ കേന്ദ്രം അനുവദിക്കും. ഒരു കേന്ദ്രത്തിൽ പരമാവധി 300 കുട്ടികളെ മാത്രം പരീക്ഷയ്ക്ക് അനുവദിക്കും. താലൂക്ക് അടിസ്ഥാനത്തിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകിയിരുന്നു. ഒരു ക്ലാസ് മുറിയിൽ പരമാവധി 20 കുട്ടികളെയും പരീക്ഷയ്ക്കിരുത്തും. കൊവിഡ് പോസി​റ്റീവായവർക്കും നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേകം ക്ലാസ്സ് മുറികൾ അനുവദിക്കും. ദുബായ് ഒഴികെ, കേരളത്തിന് പുറത്ത് പരീക്ഷാ കേന്ദ്രം ഉണ്ടാകാനിടയില്ല.

മാനദണ്ഡത്തിലെ അനിശ്ചിതത്വം

 എൻട്രൻസ് സ്കോറിനൊപ്പം പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ മാർക്കിന് തുല്യപരിഗണന നൽകിയാണ് നിലവിൽ റാങ്ക്‌ ലിസ്റ്റ് തയ്യാറാക്കുന്നത്.

 പ്രവേശന പരീക്ഷയിൽ സ്കോർ അല്പം കുറഞ്ഞാലും പ്ലസ്ടുവിന് മികവു കാട്ടിയവർക്ക് മുന്നിലെത്താൻ കഴിയുമായിരുന്നു. മാർക്കൊഴിവാക്കിയാൽ എൻട്രൻസ് കോച്ചിംഗിന് സൗകര്യമില്ലാത്ത മിടുക്കരായ നിർദ്ധന വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകും.

 വിവിധ സംസ്ഥാനങ്ങളിലും ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിലും നിന്നുള്ളവർ കേരള എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നുണ്ട്. വിവിധ ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളുടെ മാർക്കിലെ അന്തരമില്ലാതാക്കാൻ മാർക്ക് സമീകരണം നടത്തുകയാണ് പതിവ്. ഇതിനായി 34 ബോർഡുകളിൽ നിന്നുമുള്ള മാർക്ക് ശേഖരണം ഇത്തവണ സാദ്ധ്യമാവില്ല.

 960

എൻട്രൻസിൽ ഫിസിക്സ്, കെമിസ്ട്രി ഒന്നാം പേപ്പറിലും മാത്തമാറ്റിക്സ് രണ്ടാം പേപ്പറിലുമായി 960ൽ കിട്ടിയ സ്കോർ പ്രകാരമാവും റാങ്ക്‌ പട്ടിക തയ്യാറാക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENTRANCE EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.