പാലക്കാട്: വിപണിയിൽ തേങ്ങയ്ക്ക് നല്ല വിലയുണ്ടെങ്കിലും ഗുണമൊന്നും ഇല്ലെന്ന് കർഷകരുടെ പരാതി. തേങ്ങ ഉത്പാദിപ്പിക്കുന്ന കർഷകന് വിപണിയിൽ നിന്ന് ലഭിക്കുന്നത് 28 രൂപ മാത്രം. എന്നാൽ ആളുകൾ കടയിലെത്തി വാങ്ങുമ്പോൾ 40 രൂപ നൽകണമെന്നതാണ് സ്ഥിതി.
കർഷകരിൽ നിന്ന് തേങ്ങ വാങ്ങുന്നത് പ്രധാനമായും മില്ലുടമകളാണ്. ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും കുറഞ്ഞ വിലയ്ക്ക് വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കുന്നുണ്ട്. ആളുകൾക്ക് കടകളിൽ നിന്ന് വാങ്ങുമ്പോൾ അവർ പറയുന്ന വില നൽകേണ്ടി വരുന്നു. വിപണിയിൽ തേങ്ങവില കൂടുന്നുണ്ടെങ്കിലും സർക്കാർ നിയന്ത്രണത്തിലുള്ള സപ്ലൈകോ, ഹോർട്ടികോർപ്പ് എന്നിവ തേങ്ങ വില്പന നടത്തുന്നില്ലെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സപ്ലൈകോ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി തേങ്ങ വിപണനം നടത്തിയാൽ കേരകർഷകർക്ക് നല്ല വില ലഭിക്കും. കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്കും ലഭിക്കാൻ സൗകര്യമൊരുങ്ങും.
-കൊവിഡ് സാഹചര്യത്തിൽ തേങ്ങയിടാൻ തൊഴിലാളികളെ ലഭിക്കുന്നില്ല. ഇതിലനാൽ മൂപ്പായ തേങ്ങയെല്ലാം വീണുതുടങ്ങും. തൊഴിലാളികളെ ലഭിക്കുമ്പോൾ ശരാശരി പാകമായതെല്ലാം വീഴ്ത്തും. കിലോയ്ക്ക് 27- 28 രൂപയ്ക്കാണ് കൊടുക്കുന്നത്. തേങ്ങ ഇടൽ, പൊതിക്കൽ എന്നിവയുടെ ചെലവ് കണക്കാക്കുമ്പോൾ കർഷകന് നഷ്ടം മാത്രമാണ് ബാക്കി.
- ശ്രീനിവാസൻ, കേരകർഷകൻ കുനിശ്ശേരി.
ഭക്ഷണം തയ്യാറാക്കുന്നതിൽ ഒഴിവാക്കാനാവത്ത ഒന്നാണ് തേങ്ങ. അവശ്യവസ്തു ആയതിനാൽ കടക്കാർ പറയുന്ന വിലയ്ക്ക് വാങ്ങുകയല്ലാതെ നിവൃത്തിയില്ല. നിലവിലെ സാഹചര്യത്തിൽ അവശ്യസാധനങ്ങൾക്കെല്ലാം വില കൂടുന്നത് താങ്ങാനാവുന്നില്ല.
- അമ്പിളി, വീട്ടമ്മ, തേങ്കുറുശ്ശി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |