പത്തനംതിട്ട : ജില്ലയിലെ ഭരണസിരാകേന്ദ്രങ്ങളെല്ലാം നയിക്കുന്നത് പെൺകരുത്താണ്. ജില്ലാകളക്ടറായി ഡോ.ദിവ്യാ എസ്.അയ്യർ കൂടി ചാർജെടുക്കുമ്പോൾ ജില്ലയുടെ താക്കോൽ വളയിട്ട കൈകളിൽ ഭദ്രമാകും. സംസ്ഥാന ആരോഗ്യമന്ത്രി മുതൽ തുടങ്ങുന്ന ഒരു വലിയ നിരതന്നെയുണ്ട് ജില്ലയ്ക്ക് അഭിമാനമായി. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങി പ്രധാനപ്പെട്ട എല്ലാ മേഖലയും പെൺകരുത്തിലാണ് മുന്നോട്ടുപോകുന്നത്.
ജില്ലാ വനിതാശിശുവികസന ഓഫീസറായി പി.എസ്.തസ്നി ഒരു വർഷമായി പ്രവർത്തിക്കുന്നു. ജില്ലയിൽ കൃഷിയടക്കം മറ്റ് ബന്ധപ്പെട്ട മേഖലകളിലെല്ലാം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്.
മന്ത്രി വീണാ ജോർജ്
എം.എൽ.എയായി ആറന്മുള മണ്ഡലത്തിൽ അഞ്ച് വർഷം പൂർത്തിയാക്കി. ഇത്തവണ ജയിച്ച് സംസ്ഥാന ആരോഗ്യ മന്ത്രിയായി.
ഡോ. ദിവ്യ എസ്. അയ്യർ
ജില്ലയുടെ 36ാമത്തെ കളക്ടറായി അടുത്തയാഴ്ച ചാർജെടുക്കും. മഹാത്മഗാന്ധി നാഷണൽ റൂറൽ എംപ്ലോയിമെന്റ് ഗാരന്റീ സ്കീം മിഷൻ ഡയറക്ടർ ആണ്. കളക്ടറായി ആദ്യമായാണ്.
ആർ. നിശാന്തിനി
ജില്ലയിലെ 44ാമത്തെ പൊലീസ് ചീഫാണ് . രണ്ടാമത്തെ വനിതാ എസ്.പി. ഫെബ്രുവരി പതിന്നാലിന് ജില്ലയിൽ പൊലീസ് മേധാവിയായി ചാർജെടുത്തു.
ഡോ.എ.എൽ ഷീജ
മൂന്ന് വർഷമായി ജില്ലയിലെ ആരോഗ്യ വകുപ്പ് മേധാവിയാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കംമുതലേ
ആത്മ വിശ്വാസത്തോടെ പ്രവർത്തിച്ച ഡോക്ടർ.
രാജി പി. രാജപ്പൻ
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. സി.പി.ഐയുടെ സജീവ പ്രവർത്തക. കേരള മഹിളാസംഘം താലൂക്ക് കമ്മിറ്റി അംഗവും സി.പി.ഐ കൊറ്റനാട് വില്ലേജ് സെക്രട്ടറിയുമാണ്.
ഡോ. സി.എസ്. നന്ദിനി
പത്തനംതിട്ട നാഷണൽ ഹെൽത്ത് മിഷന്റെ (എൻ.എച്ച്.എം) ജില്ലാ പ്രോഗ്രാം മാനേജറുടെ താൽക്കാലിക ചുമതല വഹിക്കുന്നു. ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ആയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ സർവൈലൻസ് ഓഫീസറുടെ ചുമതലയും ഡോ.സി.എസ്. നന്ദിനിക്കാണ്.
പി. ആർ പ്രസീന
ആറ് മാസമായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറിന്റെ ചുമതല വഹിക്കുന്നു. ഒരു വർഷമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്നു. അതിന് മുമ്പ് എ.ഇ.ഒ ആയിരുന്നു.
പി. സിന്ധു
സർവ ശിക്ഷാ കേരള ജില്ലാ പ്രോജക്ട് ഓഫീസർ. മുമ്പ് മൂന്ന് വർഷം ജില്ലാ പ്രോഗ്രാം ഓഫീസർ ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |