കോപ്പ അമേരിക്ക : അർജന്റീന - ബ്രസീൽ ഫൈനൽ നാളെ
ലോകമെങ്ങുമുള്ള കാൽപ്പന്ത് ആരാധകരുടെ ആവേശത്തിനുമപ്പുറമുള്ള വികാരമാണ് അർജന്റീനയും ബ്രസീലും. അവർ നേർക്കുനേർ വരുമ്പോൾ കളി കാര്യമാകും. അത്തരമൊരു പെരുങ്കളിയാട്ടത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു.
പന്തുകളിയിലെ കാല്പനികതയായ തെക്കേ അമേരിക്കയുടെ ചാമ്പ്യൻമാരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും ബ്രസീലും നിറഞ്ഞാടുന്നത് കാണാൻ ആവേശത്തോടെ അതിലേറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകം മുഴുവൻ. നാളെ വെളുപ്പിന് 5.30ന് ബ്രസീലിലെ മാറക്കാനയിലാണ് മഹായുദ്ധത്തിന്റെ കിക്കോഫ്.
നിലവിലെ ചാമ്പ്യൻമാരായ നെയ്മറിന്റെ ബ്രസീൽ കപ്പ് നിലനിറുത്താനിറങ്ങുമ്പോൾ ഈ നൂറ്റാണ്ടിൽ കളിച്ച നാല് ഫൈനലിലും കാലിടറിപ്പോയ ദൗർഭാഗ്യത്തെ തുടച്ച് മാറ്റാണ് ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന ബൂട്ടുകെട്ടുന്നത്. 1993ലാണ് അർജന്റീന അവസാനമായി ചാമ്പ്യൻമാരായത്.
നോട്ട് ദ പോയിന്റ്
കഴിഞ്ഞ തവണ കോപ്പ സെമിയിൽ അർജന്റീനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ബ്രസീൽ ഫൈനലിലെത്തിയതും പെറുവിനെ കീഴടക്കി ചാമ്പ്യൻമാരായതും.
സെമി കടന്നത്
സെമിയിൽ പെറുവിനെ മറുപടിയില്ലാത്ത ഒരുഗോളിന് വീഴ്ത്തിയാണ് ബ്രസീൽ ഫൈനലിലെത്തിയത്.
കൊളംബിയയെ ഗോൾ കീപ്പർ എമിലിയാനൊ മാർട്ടിനസിന്റെ മികവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് അർജന്റീന ഫൈനലിന് ടിക്കറ്റെടുത്തത്.
എക്‌സ്ട്രാ ടൈം
ഫൈനലിൽ എക്സ്ട്രാ ടൈം അനുവനീയമാണ്. സെമി വരെ ടൂർണമെന്റിൽ നിശ്ചിത സമയത്തിന് ശേഷം നേരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ഫൈനലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടച്ചിട്ട സ്റ്റേഡിയത്തിലാണ്.
ബ്രസീലിന്റെ കരുത്ത്
ടൂർണമെന്റിൽ ഒഴുക്കോടെ കളിച്ചടീം. നെയ്മറുടെ സാന്നിധ്യം ടീമിനെ മൊത്തത്തിൽ ഉയർത്തുന്നു. ലൂകാസ് പക്വേറ്റ എന്ന താരോദയം. മദ്ധ്യ നിരയിൽ കസേമിറോയുടെ സാന്നിധ്യം ആക്രമണത്തിന്റെ മൂർച്ച കൂട്ടുന്നു. പ്രതിരോധത്തിൽ തിയാഗോ സിൽവയും മാർക്കീഞ്ഞോയും ഉൾപ്പെടെയുള്ള പരിചയ സമ്പന്നർ. ശക്തമായ ബഞ്ച്.
ദൗർബല്യം
വലിയ മത്സരങ്ങളിൽ കളിച്ചുള്ള പരിചയ സമ്പത്ത് വളരെക്കുറവാണ്. നെയ്മറെ കൂടുതലായി ആശ്രയിക്കുന്നു.
അർജന്റീനയുടെ കരുത്ത്
ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞാടുന്ന ഇതിഹാസ താരം ലയണൽ മെസിയുടെ സാന്നിധ്യം തന്നെ പ്രധാന കരുത്ത്. എമിലിയാനൊ മാർട്ടിനസ് എന്ന ഗോളി ക്രോസ് ബാറിനു കീഴിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഡി മരിയ, പരേഡെസ്, അഗ്യൂറോ തുടങ്ങിയ സൂപ്പർ സബുകൾ. ഫ്രീകിക്കുകളിലെ മെസി സാന്നിധ്യം.
ദൗർബല്യം
മെസിയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. മദ്ധ്യനിരയിൽ മറ്രൊരു പ്ലേമേക്കറുടെ അഭാവം. പ്രതിരോധത്തിലെ പാളിച്ചകൾ. നെയ്മറെയും വേഗമേറിയ വിംഗ് ബാക്കുകളായി ഡാനിലോ. ലോധി എന്നിവരെയെല്ലാം തടയുക പ്രതിരോധത്തിന് വലിയ ടാസ്ക് തന്നെ.
റാങ്കിംഗ്
ബ്രസീൽ-3, അർജന്റീന-8
ടിവി ലൈവ്: സോണി ചാനലുകളിലും ലൈവ് സ്ട്രീമിംഗ്
സോണിലൈവിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |