കോഴിക്കോട് : മലാപ്പറമ്പിലെ ബി.എസ്.എൻ.എല്ലിന്റെ എട്ടേക്കറോളം ഭൂമിയിലെ കാട് വെട്ടിത്തെളിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിയും ബി.എസ്.എൻ.എൽ ജനറൽ മാനേജരും നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് നിർദ്ദേശിച്ചു. മൂന്നാഴ്ചക്കകം സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം നൽകണം.
വിഷപ്പാമ്പുകളുടെയും തെരുവുനായ്ക്കളുടെയും ശല്യംമൂലം പ്രദേശത്ത് ജീവിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ബി.എസ്.എൻ.എല്ലിന്റെ 96 ക്വാർട്ടേഴ്‌സുകൾ ഇവിടെയുണ്ട്. ടെലികോം എക്‌സ്‌ചേഞ്ചും പ്രവർത്തിക്കുന്നു. മലാപ്പറമ്പ് ഹൗസിംഗ് കോളനിയാണ് ക്വാർട്ടേഴ്‌സിന് സമീപമുള്ളത്. ബി.എസ്.എൻ.എല്ലിന്റെ കമ്യൂണിറ്റി ഹാളും ഉപയോഗിക്കാത്ത കെട്ടിടങ്ങളും സമൂഹ വിരുദ്ധരുടെ താവളമാണെന്ന പരാതിയും ഹൗസിംഗ് കോളനിയിലുള്ളവർക്കുണ്ട്. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്ഥലത്തെ കാടുവെട്ടിത്തെളിച്ച് പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കമ്മിഷന്റെ നിർദ്ദേശങ്ങളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |