പാലക്കാട്: ലോക്ക് ഡൗൺ ഇളവുകൾ കൂടിവരുന്നതോടെ വാക്സിൻ വിതരണം വേഗത്തിലാക്കാനുള്ള ശ്രമത്തിൽ ജില്ലാ ആരോഗ്യവകുപ്പ്. 988330 പേരാണ് ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത്. ഇതിൽ 721876 പേർ ഒന്നാം ഡോസും, 276424 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
ഈ വർഷം ജനുവരി 16നാണ് ജില്ലയിൽ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ് ആരംഭിച്ചത്. അന്നു മുതൽ ജൂലായ് പത്തു വരെയുള്ള കണക്കാണിത്. നിലവിൽ 5308 പേരാണ് ചികിത്സയിലുള്ളത്.
ഇളവുകൾക്കു ശേഷം ആളുകൾ കൂടുതലായി പുറത്തേക്കിറങ്ങാൻ തുടങ്ങിയതോടെയാണ് വാക്സിൻ വിതരണത്തിന് വേഗം കൂട്ടുന്നത്. നിരന്തര സമ്മർത്തിന്റെ ഫലമായി കൂടുതൽ വാക്സിൻ എത്തിയതോടെയാണ് ജില്ലയിലെ വിതരണവും വേഗത്തിലായത്. ആകെ ജനസംഖ്യയുടെ 29 ശതമാനം പേരാണ് ജില്ലയിൽ ഇതുവരെ വാക്സിൻ എടുത്തത്. രണ്ട് ഡോസും സ്വീകരിച്ചാൽ മാത്രമേ കൊവിഡ് വാക്സിനേഷൻ പൂർത്തിയാകൂ.
ഇതിൽ 6.83 ശതമാനം പേർ രണ്ട്‌ഡോസും പൂർത്തിയാക്കി. ഭൂരിഭാഗം പേരും കൊവിഷീൽഡാണ് സ്വീകരിച്ചത്. ഏറ്റവും കൂടുതൽ വാക്സിൻ എടുത്തിരിക്കുന്നത് 45 വയസ്സിന് മുകളിലുള്ളവരാണ്. കൂടാതെ വാക്സിൻ എടുത്ത ആരോഗ്യപ്രവർത്തകരുടെ എണ്ണം അറുപതിനായിരം കടന്നു, 60083 പേർ.
വാക്സിനായി രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകരിൽ ഭൂരിഭാഗവും വാക്സിനെടുത്തിട്ടുണ്ട്. കരുതൽവാസ കേന്ദ്രങ്ങളിലടക്കം പുതുതായി നിയമിതരായ ആരോഗ്യ പ്രവർത്തകരാണ് ഇനി വാക്സിൻ എടുക്കാനുള്ളതെന്ന് അധികൃതർ പറഞ്ഞു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വാക്സിൻ ലാഭിച്ചു തുടങ്ങിയതോടെ പ്രതിരോധ കുത്തിവയ്പ്പ് ഊർജിതമാക്കായിട്ടുണ്ടെന്നും ഈ മാസംതന്നെ പരമാവധി പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
-രണ്ടാംഡോസിന് മുൻഗണന
വാക്സിൻ രണ്ടാംഡോസ് ലഭിക്കാൻ താമസിച്ചാൽ പ്രദേശത്തെ ആശ വർക്കർമാരെ അറിയിക്കണം. അവർ ഇത്തരക്കാരുടെ വിവരം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറും. കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയിൽ ഏതിനാണോ കൂടുതൽ ആവശ്യക്കാരെന്ന് കണ്ടെത്തി തദ്ദേശസ്ഥാപനങ്ങൾ രണ്ടാംഡോസ് വിതരണത്തിനായി പ്രത്യേക ക്യാമ്പുകൾ ഒരുക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ ഇത്തരം കേന്ദ്രങ്ങളിൽ രണ്ടാംഡോസ് സ്വീകരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |