റിയോ ഡി ജനീറോ: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരെ ഇരുപക്ഷത്തേക്കുമാക്കി, ഓരോ നീക്കത്തിലും ഉദ്വേഗം നിറച്ച ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചിരവൈരികളായ ബ്രസീലിനെ കീഴടക്കി കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് ലയണൽ മെസിയുടെ അർജന്റീന. മറഡോണയുടെ പിന്മുറക്കാർ ലോക ഫുട്ബാളിൽ 28 കൊല്ലമായി അനുഭവിക്കുന്ന കിരീടമില്ലാ വേദനയിൽ നിന്ന് ഇതോടെ മുക്തി നേടി. ക്ളബ് ഫുട്ബാളിലെ കിരീടക്കൊയ്ത്തിനപ്പുറത്ത് സ്വന്തം രാജ്യത്തിന്റെ കുപ്പായത്തിൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെന്ന മെസിയുടെ സങ്കടവും മാറക്കാന സ്റ്റേഡിയത്തിൽ അലിഞ്ഞില്ലാതായി.
വീറും വാശിയും ആകാംക്ഷയും ഒരു പരിധിവരെ പരുക്കൻ അടവുകളും കളം നിറഞ്ഞ കലാശക്കളിയുടെ 22-ാം മിനിട്ടിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. സ്വന്തം ബോക്സിൽ നിന്ന് റോഡ്രിഗോ ഡി പോൾ നീട്ടിനൽകിയ പന്ത് ബ്രസീലിയൻ പ്രതിരോധത്തിന്റെ നോട്ടക്കുറവ് മുതലെടുത്ത് മുന്നോട്ടോടിക്കയറിയ ഗോളിക്ക് മുകളിലൂടെ ലോബ് ചെയ്ത് വലകുലുക്കുകയായിരുന്നു ഡി മരിയ. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ പലകുറി ശ്രമിച്ച ബ്രസീലിനെ കമ്പോട് കമ്പ് തടുത്ത പ്രതിരോധവും കിടിലൻ സേവുകൾ നടത്തിയ ഗോളി എമിലിയാനോ മാർട്ടിനെസും തടഞ്ഞുനിറുത്തി, മെസിയുടെ സ്വപ്നം സാക്ഷാത്കാരത്തിന് അരങ്ങൊരുക്കി. അവസാന സമയത്ത് ഗോളി മാത്രം മുന്നിൽനിൽക്കെ തനിക്ക് കിട്ടിയ അവസരം പാഴാക്കിയില്ലായിരുന്നുവെങ്കിൽ ഫൈനലിലെ ഗോൾ സ്കോറർ പട്ടികയിൽ മെസിയുടെ പേരുണ്ടാകുമായിരുന്നു.
തോറ്റുപോയ ബ്രസീലിനെ റണ്ണേഴ്സ് അപ്പ് മെഡൽ ഏറ്റുവാങ്ങാൻ ഗാർഡ് ഒഫ് ഓണർ നൽകി യാത്രയാക്കിയ അർജന്റീനിയൻ ടീമും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വന്ന ബ്രസീലിയൻ ക്യാപ്ടൻ നെയ്മറിനെ ചേർത്തുപിടിച്ച് ആശ്ളേഷിച്ച് ആശ്വാസവാക്കുകളോതിയ മെസിയും കാത്തിരിപ്പിനൊടുവിൽ കിട്ടിയ കനക കിരീടത്തിന്റെ സന്തോഷപ്രകടനത്തിനപ്പുറം ജനമനസുകളിൽ ഇടംപിടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |