പുതിയ കളക്ടറായി നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഇന്ന് ചുമതലയേൽക്കും
കോഴിക്കോട്: ആദ്യം പ്രളയം. പിന്നെ നിപ്പയും കൊവിഡും. ഇവയെല്ലാം കോഴിക്കോടിനെ പിടിച്ചുകുലുക്കിയപ്പോഴും പതറാതെ നേരിടുകയായിരുന്നു ജില്ലാ കളക്ടർ എസ്. സാംബശിവ റാവു. സർവേ ഡയറക്ടറായി പോകുന്ന അദ്ദേഹം ഇന്ന് ചുമതലയൊഴിയും. പകരം പത്തനംതിട്ട കളക്ടറായിരുന്ന എൻ. തേജ് ലോഹിത് റെഡ്ഡി പുതിയ സാരഥിയായി ഇന്ന് രാവിലെ പത്തരയ്ക്ക് ചുമതലയേൽക്കും. 2013 ബാച്ച് ഐ.എ.എസ് ഓഫീസറാണ് ഇദ്ദേഹം. ഇടുക്കി സബ് കളക്ടർ , സിവിൽ സപ്ലൈസ് ഡയറക്ടർ, തിരുവനന്തപുരം നഗരസഭ സെക്രട്ടറി, സഹകരണ രജിസ്ട്രാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കടപ്പയാണ് സ്വദേശം.
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ കൊവിഡ് ജാഗ്രത പോർട്ടൽ ഉൾപ്പെടെ മാതൃക സൃഷ്ടിച്ചാണ് സാംബശിവറാവു കോഴിക്കോടിനോട് വിട പറയുന്നത്. വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ ജനങ്ങളുടെ മനസറിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു കളക്ടർ.
തെരുവിൽ കഴിയുന്നവർക്കുള്ള 'ഉദയം" പുനരധിവാസ പദ്ധതി, നമ്മുടെ കോഴിക്കോട് എന്നിവയും ഇദ്ദേഹം നടപ്പാക്കി. കൊവിഡ് പ്രതിരോധത്തിൽ പ്രദേശിക നിയന്ത്രണങ്ങൾ കൊണ്ടുവന്നതിലൂടെയും മാതൃക കാട്ടി. 2018 നവംബർ 15 നാണ് അദ്ദേഹം കോഴിക്കോട് കളക്ടറായി ചുമതലയേറ്റത്. ആന്ധ്രയിലെ വിജയവാഡ സ്വദേശിയായ സാംബശിവ റാവു 2012 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
കൂട്ടായ പ്രവർത്തനത്തിന്റെയും സഹകരണത്തിന്റെയും രണ്ടര വർഷം പിന്നിട്ട് വളരെ സന്തോഷത്തോടെയാണ് ജില്ലയിൽ നിന്ന് പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിഷൻ കോഴിക്കോട് വികസന മാർഗരേഖയുണ്ടാക്കിയായിരുന്നു പ്രവർത്തിച്ചത്. ഭരണകൂടത്തിന് ഒപ്പം നിന്ന് എല്ലാറ്റിലും പങ്കാളികളായ കോഴിക്കോട്ടുകാരെ എന്നും ഓർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |