കൊലപാതകം പുനരാവിഷ്‌കരിച്ച് പൊലീസ്
വണ്ടിപ്പെരിയാർ: ആറു വയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നാട്ടുകാരുടെ മർദ്ദനം. പ്രതി അർജുനെ അവസാനവട്ട തെളിവെടുപ്പിനായി ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെത്തിച്ചപ്പോഴായിരുന്നു പെൺകുട്ടിയുടെ അച്ഛനടക്കമുള്ളവർ ആക്രോശവുമായി പാഞ്ഞടുത്തത്. പൊലീസ് ഒപ്പമുണ്ടായിരുന്നിട്ടും പരിസരവാസികളിലൊരാൾ വലയം ഭേദിച്ച് പ്രതിയുടെ മുഖത്തടിച്ചു. മറ്റൊരാൾ വെട്ടുകത്തിക്ക് ആക്രമിക്കാനും ശ്രമിച്ചു. അർജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ മുതൽ എസ്റ്റേറ്റിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. സ്ത്രീകളടങ്ങിയ സംഘം അർജുനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത് കയറ്റാനായത്.
ശാസ്ത്രീയ തെളിവെടുപ്പിലൂടെ അർജുനെതിരെ പരമാവധി വകുപ്പുകൾ ചുമത്തുന്നതിന്റെ ഭാഗമായാണ് രണ്ടാം തവണയും തെളിവെടുപ്പിന് എസ്റ്റേറ്റിലെത്തിച്ചത്. ഡമ്മിയടക്കം ഉപയോഗിച്ചുള്ള വിശദമായ തെളിവെടുപ്പാണ് ഇന്നലെ നടത്തിയത്. ഡമ്മി ഉപയോഗിച്ച് കുട്ടിയെ കെട്ടിത്തൂക്കിയതും ജനലിലൂടെ പ്രതി രക്ഷപ്പെട്ടതും പുനരാവിഷ്‌കരിച്ചു. കൊലയ്ക്ക് ശേഷം പ്രതി പോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടന്നു. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അഴിയില്ലാത്ത ജനൽ വഴി പ്രതി പുറത്തേക്ക് ഇറങ്ങിയത് രണ്ടാം തവണയും പൊലീസ് പരിശോധിച്ചുറപ്പിച്ചു. അതേസമയം പ്രതി ഇപ്പോൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കേസിൽ ശാസ്ത്രീയ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ടെന്ന് വണ്ടിപ്പെരിയാർ സി.ഐ ടി.ഡി.സുനിൽകുമാർ പറഞ്ഞു. നാളെയാണ് അർജുന്റെ കസ്റ്റഡി കാലാവധി തീരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |