ന്യൂഡൽഹി: ലോക്‌സഭയിൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്തു നിന്ന് അധിർ രഞ്ജൻ ചൗധരിയെ മാറ്റും.
കോൺഗ്രസിൽ അഴിച്ചു പണിയും നേതൃമാറ്റവും അത്യാവശ്യമാണെന്ന് കാണിച്ച് സോണിയാ ഗാന്ധിക്ക് കഴിഞ്ഞ വർഷം കത്തെഴുതിയ നേതാക്കളടക്കമുള്ളവരെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിക്ക് നേതൃ സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായി കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
തിരുവനന്തപുരത്തിന്റെ എം പി ശശി തരൂരിന്റെയും മനീഷ് തിവാരിയുടേയും പേരുകളാണ് മുൻപന്തിയിലുള്ളത്. ഗൗരവ് ഗൊഗോയി, രവ്ണീത് സിംഗ് ബിട്ടു, ഉത്തംകുമാർ റെഡ്ഡി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
ഇതിൽ തരൂരും മനീഷ് തിവാരിയും കഴിഞ്ഞ വർഷം സോണിയാ ഗാന്ധിക്ക് വിവാദ കത്തെഴുതിയവരിൽ പെട്ട നേതാക്കന്മാരാണ്. ആ കത്തെഴുതിയതിനു ശേഷം ഇരുവർക്കും പാർട്ടിയിലുള്ള സ്ഥാനങ്ങൾ നഷ്ടമായിരുന്നു. ഗുലാം നബി ആസാദ്, മോട്ടിലാൽ വോറ, അംബികാ സോണി, മല്ലികാർജുൻ ഖാർഗെ എന്നിവരായിരുന്നു അന്ന് കത്തെഴുതിയ മറ്റ് നേതാക്കന്മാർ.
ഇരട്ടപദവി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അധിർ രഞ്ജൻ ചൗധരിയെ ഇപ്പോൾ നേതൃ സ്ഥാനത്തു നിന്ന് മാറ്റുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ബംഗാളിലെ കോൺഗ്രസ് അധ്യക്ഷൻ കൂടിയാണ് നിലവിൽ അധിർ രഞ്ജൻ ചൗധരി. പാർട്ടിക്കുള്ളിൽ ഇരട്ടപദവിയുള്ള മറ്റ് നേതാക്കന്മാരെയും ഉടനെ അതാത് സ്ഥാനങ്ങളിൽ നിന്ന് മാറ്റുമെന്ന് പാർട്ടി വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |