ന്യൂഡൽഹി: രാജ്യത്ത് 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിക്ക് 20 ലക്ഷം പിഴ ചുമത്തിയത് റദ്ദാക്കുക, കോടതി ഫീസ് തിരികെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബോളിവുഡ് നടി ജൂഹി ചൗള നൽകിയ ഹർജി കേൾക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സഞ്ജീവ് നരുല പിന്മാറി.
ഇതോടെ ഹർജിയിൽ വാദം കേൾക്കുന്നത് ജൂലായ് 29 വരെ ഡൽഹി ഹൈക്കോടതി നീട്ടി. 29ന് മറ്റൊരു ബെഞ്ചാകും ഹർജി പരിഗണിക്കുക.
ജസ്റ്റിസ് ജെ.ആർ. മിഥ ഉൾപ്പെട്ട ബെഞ്ചാണ് ജൂഹിയുടെ കേസ് പരിഗണിച്ചത്. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് നടി ഹർജി സമർപ്പിച്ചതെന്ന് നിരീക്ഷിച്ച് ജൂൺ 5ന് 20 ലക്ഷം പിഴ വിധിക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ പിഴയൊടുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ നടിയും സഹഹർജിക്കാരും ഇതിന് തയാറായില്ല. പകരം പിഴ ചുമത്തിയ നടപടി പിൻവലിക്കുക, ഹർജി തള്ളി എന്ന പരാമർശം ഒഴിവാക്കി, നിരസിക്കുക എന്ന വാക്ക് ഉൾപ്പെടുത്തുക, കോടതി ഫീസ് തിരികെ നൽകുക എന്നീ ആവശ്യങ്ങളുമായി കഴിഞ്ഞ 8ന് വീണ്ടും കോടതിയിലെത്തി.
നടിയുടെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും തന്റെ നീതിന്യായ കാലയളവിൽ ഫീസ് അടയ്ക്കാൻ തയാറാകാത്ത ഒരാളെ ആദ്യമായാണ് കാണുന്നതെന്നും അന്നേ ദിവസം വിരമിച്ച ജസ്റ്റിസ് ജെ. ആർ. മിഥ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |