കൊച്ചി: തനിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്ക് ഭീഷണിയെന്ന പ്രചാരണം നിയമപരമായി നേരിടാനൊരുങ്ങി ചലച്ചിത്രപ്രവർത്തക ഐഷ സുൽത്താന. തനിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ കോട്ടയത്തുള്ള കുടുംബത്തിന് ഐസിസ് ഭീഷണിയുണ്ടായി എന്ന പ്രചാരണത്തിനെതിരെയാണ് പരാതി. അങ്ങനെയെങ്കിൽ പൊലീസ് അക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കണമെന്നാണ് ഐഷ പറയുന്നത്. കൊച്ചി പൊലീസ് കമ്മിഷണറിനാണ് ഐഷ പരാതി നൽകുന്നത്.
'എനിക്കെതിരേ കോട്ടയത്തുള്ള ദമ്പതിമാർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തൊട്ടുപിന്നാലെ അവർക്കെതിരേ വിവിധ രാജ്യങ്ങളിൽ നിന്നും നെറ്റ്കോളുകൾ വഴി ഐസിസ് ഭീകരരുടെ ഭീഷണി ഉണ്ടായി എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലും ദമ്പതിമാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിലൂടെ എനിക്ക് ഐസിസ് ബന്ധമുണ്ടെന്നാണ് അവർ ആരോപിക്കുന്നത്. ഇതിനു പിന്നിൽ ആരൊക്കേയോ പ്രവർത്തിക്കുന്നുണ്ട്. എനിക്കെതിരേ പോസ്റ്റിട്ടതിൽ അവർക്ക് ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിൽ അത് പൊലീസ് കണ്ടുപിടിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും വേണം.' എന്ന് ഐഷ സുൽത്താന വ്യക്തമാക്കി.
തനിക്കെതിരെ കൃത്രിമ തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നതായി സംശിക്കുന്നുവെന്ന് ഐഷ സുൽത്താന കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലാപ്പ്ടോപ്പില്‍ കൃത്രിമ തെളിവുണ്ടാക്കാന്‍ പൊലീസ് നീക്കം നടത്തുമെന്ന ആശങ്ക തനിക്കുണ്ടെന്നും ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധനയ്ക്ക് ശേഷം അതേപടി തനിക്ക് തിരിച്ചു വേണമെന്നും ഐഷ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |