കൊച്ചി: കോടമ്പാക്കത്തു നിന്ന് നാട്ടിൽ മടങ്ങിയെത്തിയ മലയാള സിനിമയെ തെലങ്കാനയും തമിഴ്നാടും പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് കിട്ടാതായതോടെ ഏഴു സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റി.
മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ഉൾപ്പെടെയാണ് കേരളം വിടുന്നത്. ചിത്രീകരണം നാടുവിടുന്നത് നിരവധി പേരുടെ തൊഴിൽ നഷ്ടമാക്കും. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം സിനിമാചിത്രീകരണത്തിന് അനുമതി നൽകിയിട്ടില്ല. നിബന്ധനകളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ടി.വി പരമ്പരകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. വാക്‌സിൻ സ്വീകരിച്ചവരെ ഉൾപ്പെടുത്തി ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം അനുവദിക്കാൻ നിർമ്മാതാക്കളും സാങ്കേതികപ്രവർത്തകരുടെ സംഘടനായ ഫെഫ്‌കയും പലതവണ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. പരമ്പരകളോട് സ്വീകരിച്ച അനുകൂല സമീപനം തങ്ങൾക്ക് നിഷേധിക്കപ്പെട്ടെന്ന് സിനിമാസംഘടനകൾ പറയുന്നു.
സർക്കാർ സഹായം പകുതിയായി
ഒന്നാം ലോക്ക് ഡൗണിൽ സിനിമാത്തൊഴിലാളികൾക്ക് 2,000 രൂപ വീതം സർക്കാർ സഹായം നൽകിയിരുന്നു. ഫെഫ്‌ക 5,000 രൂപ വീതവും നൽകി. ഒരു മാസത്തെ മരുന്ന്, സാമ്പത്തികവിഷമമുള്ളവർക്ക് ഭഷ്യക്കിറ്റ്, ചികിത്സാ സഹായം, മരണാനന്തരസഹായം എന്നിവ ഉൾപ്പെടെ രണ്ടേകാൽ കോടി രൂപയുടെ സഹായം ഫെഫ്‌ക നൽകി. രണ്ടാം ലോക്ക് ഡൗണിൽ 1,000 രൂപ വീതമാണ് ലഭിച്ചത്.
''അയൽസംസ്ഥാനങ്ങളിൽ സിനിമ സജീവമായി. കർക്കശമായ നിബന്ധനകളില്ലാതെ അവിടെ ചിത്രീകരണം നടക്കുമ്പോൾ ഇവിടെയുള്ളവർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. മുഖ്യമന്ത്രി സത്വരമായി ഇടപെട്ട് ചിത്രീകരണത്തിന് അനുമതി നൽകണം.
ബി. ഉണ്ണികൃഷ്ണൻ
ജനറൽ സെക്രട്ടറി
ഫെഫ്‌ക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |