പത്തനംതിട്ട : കനത്ത കാറ്റ് നാശനഷ്ടം വിതച്ച സ്ഥലങ്ങളിൽ അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാ സർക്കാർ വകുപ്പുകളും നടത്തിയത് മികച്ച പ്രവർത്തനമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. എഴുമറ്റൂർ, അയിരൂർ, തെളളിയൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വീശിയ ശക്തമായ കാറ്റിൽ നഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. റവന്യു വകുപ്പ്, കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ്, പൊലീസ്, പഞ്ചായത്ത് തുടങ്ങിയ എല്ലാ വകുപ്പുകളും മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. തെള്ളിയൂർ ഗവ.എൽ.പി സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഇതുവരെ ആറു കുടുംബങ്ങളിലെ 20 പേർ കഴിയുന്നുണ്ട്. നാശനഷ്ടത്തിന്റെ കണക്കിൽ ആരെങ്കിലും ഉൾപ്പെടാതെ പോയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയാൽ അവയിൽ പുന:പരിശോധന നടത്തി തീരുമാനമെടുക്കും. കടപുഴകി വീണ വൃക്ഷങ്ങൾ പൂർണമായും നീക്കം ചെയ്തു. റോഡുകളിലെ തടസങ്ങളും നീക്കം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം സാറാ പി.തോമസ്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ടി.ജി ഗോപകുമാർ, മല്ലപ്പള്ളി തഹസിൽദാർ എം.ടി ജയിംസ്, എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |