ന്യൂഡൽഹി: പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാതെ മാർക്കറ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും മാളുകളിലും ജനങ്ങൾ വൻതോതിൽ തടിച്ചുകൂടിയതോടെ കേന്ദ്രം കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു. ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. പ്രോട്ടോക്കോൾ പാലിക്കാതെ ജനങ്ങൾ ഒത്തുകൂടിയതാൽ അവിടെ ഹോട്ട്സ്പോട്ടാക്കി കണക്കാക്കി വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. കർശന നിയന്ത്രണങ്ങൾ തുടരാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌കുമാർ ബല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചു. കൊവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ജനങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളിലും മറ്റും തടിച്ചുകൂടുന്നതിനാലുമാണ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്നത് വളരെ ശ്രദ്ധയോടെയും സാവധാനവും ആയിരിക്കണമെന്നും ആഭ്യന്തരസെക്രട്ടറി കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഷോപ്പിംഗ് മാളുകൾ, മാർക്കറ്റുകൾ, ആഴ്ചച്ചന്തകൾ,റെസ്റ്റോറന്റുകൾ, ബാറുകൾ, ബസ്-റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, സ്റ്റേഡിയങ്ങൾ, വിവാഹം നടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവ ഹോട്ട്സ്പോട്ടുകളായതിനാൽ പെരുമാറ്റച്ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തിപരമായി ഉറപ്പാക്കണം. ഇല്ലെങ്കിൽ നിലവിലുള്ള നിയമപ്രകാരം കർശനനിയന്ത്രണങ്ങൾ തിരികെക്കൊണ്ടുവരണം.
വാക്സിനേഷൻ വൻതോതിൽ കൂടുന്നതുവരെ അലസസമീപനങ്ങൾ ഒരുതരത്തിലും പാടില്ല. ജനങ്ങൾ തടിച്ചുകൂടുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ജില്ലാ അധികാരികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകണമെന്ന് ആഭ്യന്തരസെക്രട്ടറി അയച്ച കത്തിൽ വ്യക്തമാക്കുന്നു.
കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. അധികം വൈകാതെ തന്നെ കൊവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുനൽകിയതോടെ ജനം വൻതോതിൽ പുറത്തിറങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |