ഇംഗ്ളണ്ടിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം ഋഷഭ് പന്തിനും മൂന്ന് സ്റ്റാഫുകൾക്കും
കൊവിഡ് സ്ഥിരീകരിച്ചു , മൂന്ന്പേർകൂടി ഐസൊലേഷനിൽ
ആഗസ്റ്റ് നാലിന് തുടങ്ങാനിരിക്കുന്ന ടെസ്റ്റ് പരമ്പര ആശങ്കയിൽ
ലണ്ടൻ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് കിട്ടിയ ഇടവേളയിൽ യൂറോകപ്പ് ഫുട്ബാൾ മൽസരങ്ങളും വിംബിൾഡൺ ടെന്നിസും കണ്ട് കറങ്ങി നടന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു.ടീമിന്റെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയാനന്ദ് ഗരാനിക്കും മറ്റ് രണ്ട് സ്റ്റാഫുകൾക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രിട്ടനിലെ നിയമമനുസരിച്ച് എട്ടുദിവസത്തെ ഐസൊലേഷനിലാണ് നാലുപരും. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന മൂന്നുപേരെക്കൂടി കരുതലായി ഐസൊലേഷനിലാക്കിയിട്ടുണ്ട്. കൂടുതൽ താരങ്ങൾക്ക് വൈറസ് ബാധ ഏറ്റിട്ടുണ്ടോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാക്കായി ഇന്ത്യൻ ടീം ഇവിടെത്തന്നെ തങ്ങുകയായിരുന്നു.
ഇംഗ്ളണ്ടിനെതിരായ പരമ്പരയ്ക്കുവേണ്ടി ബയോസെക്യുവർ ബബിളിൽ പ്രവേശിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് പന്തിന് കോവിഡ് സ്ഥിരീകരിച്ചത്. താരത്തിന് കാര്യമായ രോഗലക്ഷണങ്ങൾ ഒന്നുമില്ല.എന്നാൽ നെഗറ്റീവായ ശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ പങ്കെടുക്കാനാകുമോ എന്ന് സംശയമാണ്.
ഇന്ത്യൻ ടീമംഗങ്ങളിൽ പലരും വെംബ്ലി സ്റ്റേഡിയത്തിൽ യൂറോ കപ്പ് സെമി ഫൈനൽ,ഫൈനൽ മൽസരങ്ങൾ കാണാൻ എത്തിയിരുന്നു. വിംബിൾഡൻ കാണാൻ കൊഹ്‌ലിയും പന്തുമടക്കം പലരും പോയി. താരങ്ങളിൽ ചിലർ ഗാലറികളിൽ ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോകൾ പുറത്തുവന്നതോടെ ഇന്ത്യൻ ക്രിക്കറ്റ്കൺട്രോൾ ബോർഡ് അതൃപ്തി പരസ്യമാക്കിയിരുന്നു. ആളുകൾ സംഘടിക്കുന്നിടത്ത് പോകരുതെന്ന് ടീമംഗങ്ങൾക്ക് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ മുന്നറിയിപ്പും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |