കൊല്ലം: അച്ഛൻ കിണറ്റിൽ ശ്വാസംമുട്ടി മരിക്കുമ്പോൾ നിസഹായനായി പുറത്തുനിന്ന് നിലവിളിക്കാനെ ശ്രാവണിന് കഴിഞ്ഞുള്ളൂ. ആ നിലവിളിയൊച്ച കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. അപകടത്തിൽ മരിച്ച ചെറുമൂട് ഇടവട്ടം ചിറക്കോണം വയലിൽത്തറ പുത്തൻവീട്ടിൽ (ശ്രുതിലയം) സോമരാജന്റെ മകനാണ് ശ്രാവൺ (18). അടുത്തകാലത്താണ് അച്ഛനൊപ്പം പണിക്കിറങ്ങിയത്. ഇന്നലെ രാവിലെ ഒന്നിച്ചിറങ്ങിയവർ പണിസ്ഥലത്തെത്തിയാണ് പ്രഭാത ഭക്ഷണം കഴിച്ചത്. കഠിനാധ്വാനിയായ അച്ഛന്റെ തണലിലാണ് കുടുംബം കഴിയുന്നത്. അച്ഛന് സഹായമെന്ന നിലയിലാണ് ശ്രാവൺ പണിക്കിറങ്ങിയത്. ഇന്നലെ ആഴമുള്ള കിണറ്റിൽ നിന്ന് മണ്ണ് വെട്ടിക്കോരുമ്പോൾ അത് പിടിച്ചുകയറ്റുന്ന ജോലിയാണ് ശ്രാവൺ ചെയ്തത്. കിണറ്റിലിറങ്ങണമെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും പരിചയക്കുറവുള്ളതിനാൽ അച്ഛൻ വിലക്കിയതാണ്. ആഴമില്ലാത്ത ഭാഗങ്ങളിൽ ഇറങ്ങി പണി ചെയ്താൽ മതിയെന്നായിരുന്നു അച്ഛന്റെ ഉപദേശം. മൂന്നുപേർ കിണറ്റിൽ അകപ്പെട്ടുവെന്നറിഞ്ഞപ്പോഴാണ് സോമരാജനും ആഴത്തിലേക്ക് ഇറങ്ങിയത്. അപ്പോൾ ശ്വാസമടക്കിപ്പിടിച്ച് നോക്കി നിൽക്കുകയായിരുന്നു ശ്രാവൺ. എന്നാൽ നിമിഷനേരംകൊണ്ട് അച്ഛനും അപകടത്തിൽപ്പെട്ടുവെന്ന് അവൻ ഉറപ്പിച്ചാണ് നിലവിളിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി അച്ഛനടക്കമുള്ളവരുടെ ചേതനയറ്റ ശരീരം പുറത്തെടുത്തപ്പോൾ ശ്രാവണിനെ ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു മറ്റുള്ളവർ. അമ്മ ശ്രീദേവിയോടും സഹോദരി ശ്രുതിയോടും താൻ എന്ത് പറയുമെന്നായിരുന്നു അവന്റെ ചോദ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |