കൂത്തുപറമ്പ്: കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നാലരക്കോടി ചിലവിട്ട് പുനരുദ്ധീകരിച്ച കോട്ടയം ചിറ വീണ്ടും നാശത്തിന്റെ പാതയിലേക്ക്.ആറ് വർഷം മുമ്പ് ഇത്രയും തുക മുടക്കിയ പദ്ധതി പ്രയോജനപ്പെടാതെ പോയതിന് പിന്നിൽ നിർമ്മാണത്തിലെ അപാകതയാണെന്ന് ആരോപണമുയർന്നുകഴിഞ്ഞു.
ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി പേടിപ്പെടുത്തുന്ന അവസ്ഥയിലായിരുന്നു ചിറയുടെ പുനരുദ്ധാരണം വേണമെന്ന ആവശ്യമുയർന്നത്.പന്ത്രണ്ടേക്കറോളം വരുന്ന ചിറ കൈയേറ്റത്തിന് വിധേയമായിചുരുങ്ങുകയും ചെയ്തിരുന്നു. വിശാലമായ ചിറയിലെ പായലും ചെളിയും നീക്കം ചെയ്ത് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതായിരുന്നു പദ്ധതി. അന്ന് മന്ത്രിയുമായിരുന്ന കെ പി മോഹനൻ പ്രത്യേക താൽപര്യമെടുത്താണ് ചരിത്രത്തിലിടം നേടിയിരുന്ന കോട്ടയം ചിറ സംരക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ചിറയുടെ ചിറയുടെ സംരക്ഷണ ഭിത്തി ചില ഭാഗങ്ങളിൽ തകർന്നുവീണു.അവശേഷിക്കുന്ന ഭാഗവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. കനത്ത മഴ തുടരുകയാണെങ്കിൽ കോടികൾ ചിലവിട്ട് കെട്ടിപ്പൊക്കിയ സംരക്ഷണഭിത്തികളും നാമാവശേഷമാകും. നടപ്പാതയും പല ഭാഗങ്ങളിലും താഴ്ന്ന് പോകുന്നുണ്ട്.
'ചെളിയിൽ പടുത്ത കല്ല് എങ്ങനെ നിൽക്കാൻ..'
ചിറയിൽ നിന്ന് കോരിയെടുത്ത ചെളിയിലാണ് സരേക്ഷണ ഭിത്തി കെട്ടിപൊക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. കോൺക്രീറ്റ് ബെൽറ്റ് നിർമ്മിക്കാതെയായിരുന്നു ഭിത്തി കെട്ടിയത്.. ഇതിന് പുറമെ പ്രധാനറോഡിൽ നിന്നുള്ള ചെളിവെള്ളവും ചിറയിലേക്ക് പോകുന്നുണ്ട്. നാട്ടുകാർ ഇത് സംബഡിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികളൊന്നും തന്നെയുണ്ടായില്ല. സംരക്ഷണ ഭിത്തി പുനസ്ഥാപിച്ച് കോട്ടയം ചിറകെ സംരക്ഷിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചരിത്രസാക്ഷിയാണ്
കോട്ടയം രാജവംശത്തിന്റെ അധീനതയിൽ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായാണ് കോട്ടയം ചിറ നിർമ്മിച്ചിരുന്നത്. മനുഷ്യനിർമ്മിതമായ ജലാശയം ഒരു കാലത്ത് ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ശുദ്ധജലസംഭരണികളിൽ ഒന്നായിരുന്നു. പഴശ്ശി രാജാവിന്റെ കാലത്ത് നിരവധി ജലകേളികൾക്ക് ചിറ സാക്ഷ്യം വഹിച്ചിരുന്നതായി പറയപ്പെടുന്നു. പഴശ്ശി രാജാവ് വീരമൃത്യു വരിക്കുകയും രാജഭരണം അവസാനിക്കുകയും ചെയ്തതോടെ കോട്ടയംചിറയുടെയും പ്രതാപം മങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |