അടൂർ : പള്ളിക്കൽ പഞ്ചായത്ത് മേലൂട് വാർഡിൽപ്പെട്ട വൈദ്യുതി ഉപയോക്താക്കളായ 89 കുടുംബങ്ങളെ അടൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലേക്ക് മാറ്റി. പന്നിവേലിക്കൽ, കരിംകുറ്റിക്കൽ, ഫാക്ടറിപ്പടി തുടങ്ങിയ പ്രദേശങ്ങളിലുള്ള നൂറോളം കുടുംബങ്ങൾ ഏതാനും വർഷങ്ങളായി പന്തളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലായിരുന്നു. ഇവർക്ക് വൈദ്യുതി ബിൽ അടയ്ക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പന്തളം വരെ സഞ്ചരിക്കേണ്ട ഗതികേടായിരുന്നു. മൂന്ന് കിലോമീറ്റർ അകലെ അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ വൈദ്യുതി സെക്ഷൻ ഒാഫീസ് ഉണ്ടെന്നിരിക്കേ പതിമൂന്ന് കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥ ജനത്തിന് ഏറെ ദുരിതമൊരുക്കി. അശാസ്ത്രീയമായ നടപടി അവസാനിപ്പിച്ച് ഇൗ പ്രദേശങ്ങളിലുള്ളവരെ അടൂർ സെക്ഷന്റെ പരിധിയിലേക്ക് മാറ്റണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പറക്കോട് ബ്ളോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷ് ഇതു സംബന്ധിച്ച നിവേദനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് നൽകി. നിവേദനം പരിഗണനയ്ക്കായി പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പന്തളം, അടൂർ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർമാരോട് റിപ്പോർട്ട് തേടി. രണ്ട് റിപ്പോർട്ടുകളിലും മേലൂട് ട്രാസ്ഫോർമറിന്റെ പരിധിയിലുള്ള പന്തളം സെക്ഷനിലെ 89 ഉപഭോക്താക്കൾക്ക് സുഗമമായി വൈദ്യുതി ലഭിക്കുന്നതിനും മറ്റുസേവനം തേടുന്നതിനും അടൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലേക്ക് മാറ്റുന്നതാണെന്ന് ഉചിതമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇനിമുതൽ ഇൗ മേഖലയിലുള്ളവർക്ക് വൈദ്യുതി സംബന്ധമായ ഏത് ആവശ്യത്തിനും അടൂർ സെക്ഷൻ ഒാഫീസിനെ സമീപിച്ചാൽ മതിയെന്ന് ബ്ളോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |