അന്തിമ ഘട്ടത്തിലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് ദുരന്തത്തിന് വഴിയൊരുക്കമെന്ന മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി. ഇക്കാര്യത്തിൽ തിടുക്കം കൂട്ടേണ്ട കാര്യമില്ല. ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായാൽ ഉടൻ കുട്ടികൾക്ക് വാക്സിൻ നൽകണം. രാജ്യം മുഴുവൻ അതിനായി കാത്തിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. എല്ലാവർക്കും തിടുക്കമാണ്. എല്ലാവരും കുട്ടികൾക്കുള്ള വാക്സിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാൽ, കറതീർന്ന പരീക്ഷണ ഫലം അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പന്ത്രണ്ടിനും പതിനെട്ടും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകണം എന്നാവശ്യപ്പെട്ട് പന്ത്രണ്ടു വയസുകാരി അമ്മ മുഖേന സമർപ്പിച്ച ഹർജിയിലും എട്ടു വയസുള്ള മറ്റൊരു കുട്ടിയുടെ മാതാവിന്റെ ഹർജിയിലും വാദം കേൾക്കുകയായിരുന്നു കോടതി. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹർജി. ജസ്റ്റിസുമാരായ ഡി.എൻ. പട്ടേൽ, ജ്യോതി സിംഗ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദ്ദേശം.
വിഷയത്തിൽ കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച കോടതി കേസ് വീണ്ടും സെപ്തംബർ ആറിന് പരിഗണിക്കും. കുട്ടികളിലുള്ള കൊവിഡ് വാക്സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വിദഗ്ദ്ധ സമിതി അനുമതി നൽകിയ ശേഷം കുട്ടികളിൽ വാക്സിൻ നൽകുന്നത് സംബന്ധിച്ച് നയത്തിന് രൂപം നൽകുമെന്നും കേന്ദ്രസർക്കാർ ധരിപ്പിച്ചു. അതിനിടെ ഇതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സമയപരിധി നിർണയിക്കാൻ ആകില്ലെന്നും തിടുക്കം വേണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |