വാഷിംഗ്ടൺ: ഫേസ്ബുക്ക് പോലുള്ള സാമൂഹികമാദ്ധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങൾ കാരണമാണ് ഇവിടെ ആളുകൾ മരിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. "വാക്സിൻ എടുക്കാത്തവരുടെ ഇടയിൽ മാത്രമാണ് ഇന്ന് പകർച്ചവ്യാധിയുള്ളത്. അതിന് പ്രധാന കാരണം ഫേസ്ബുക്കാണ്," ബൈഡൻ പറഞ്ഞു. അമേരിക്കയിലെ ആരോഗ്യപ്രവർത്തകരുടെ അഭിപ്രായത്തിൽ വാക്സിൻ എടുക്കാത്തവരിൽ മാത്രമാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധയുള്ളത്. വാക്സിൻ എടുത്തവരിൽ കൊവിഡ് ബാധ വലുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. എന്നാൽ രാജ്യത്തുള്ള ഒരു വിഭാഗം ആൾക്കാർ വാക്സിനേഷന് എതിരെ പ്രചാരണം നടത്തുന്നുണ്ട്. അമേരിക്കയിൽ വാക്സിൻ എടുക്കാത്തവരിൽ ഭൂരിഭാഗവും പറയുന്നത് തങ്ങൾക്ക് വാക്സിനേഷനിൽ വിശ്വാസമില്ലെന്നാണ്. ഇതിനു പുറമേയാണ് വാക്സിനേഷനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ ഫേസ്ബുക്ക് വഴി ചിലർ പ്രചരിപ്പിക്കുന്നത്.
സാമൂഹിക മാദ്ധ്യമങ്ങളിൽ വരുന്ന വാക്സിൻ വിരുദ്ധ പോസ്റ്റുകളിൽ 65 ശതമാനവും 12 പേരുടെ പ്രൊഫൈലുകളിൽ നിന്നുമാണ് വരുന്നത്. മറ്റ് സാമൂഹിക മാദ്ധ്യമങ്ങൾ ഈ 12 പേരുടേയും പോസ്റ്റുകൾ ബ്ളോക്ക് ചെയ്തുവെങ്കിലും ഫേസ്ബുക്ക് ഇതുവരെയായും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി യെൻ സാക്കി പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഫേസ്ബുക്ക് തങ്ങളുടെ പ്ളാറ്റ്‌ഫോം ഉപയോഗിച്ച് ഇതിനോടകം 20 ലക്ഷത്തോളം അമേരിക്കൻ പൗരന്മാർ കൊവിഡിന്റെ അംഗീകൃത വിവരങ്ങൾ തിരയുകയും 30 ലക്ഷത്തിന് മേലെ പൗരന്മാർ അടുത്തുള്ള വാക്സിനേഷൻ സെന്ററുകൾ തിരയുകയും ചെയ്തു എന്ന് ഫേസ്ബുക്ക് വിശദീകരിച്ചു. കണക്കുകൾ അനുസരിച്ച് ഫേസ്ബുക്ക് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുകയാണെന്ന് സാമൂഹിക മാദ്ധ്യമം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |